ന്യൂഡെൽഹി: നീറ്റ് പുനഃപരീക്ഷ നാളെ. വിദ്യാർഥികളിൽ നിന്നുള്ള മുൻവർഷങ്ങളിലെ പ്രതികരണങ്ങൾ കണക്കിലെടുത്ത് പരീക്ഷാ സമയം 195 മിനിറ്റായി (3 മണിക്കൂർ 15 മിനിറ്റ്) പുതുക്കി നിശ്ചയിച്ചു. ഉച്ചയ്ക്ക് രണ്ടുമണിമുതൽ വൈകീട്ട് 5.15 വരെയാണ് പരീക്ഷാ സമയം.
ഇതിനിടെ, കൂടുതൽ മാർഗനിർദ്ദേശങ്ങളുമായി നാഷണൽ ടെസ്റ്റിങ് ഏജൻസി (എൻടിഎ) രംഗത്തെത്തി. ഔദ്യോഗിക സന്ദേശങ്ങൾ 7827980287 എന്ന വാട്സ് ആപ്പ് നമ്പറിലൂടെ മാത്രമായിരിക്കും ലഭിക്കുകയെന്നും ഇത് ബ്ളൂടിക് വേരിഫൈഡ് നമ്പറാണെന്നും എൻടിഎ അറിയിച്ചു.
വിദ്യാർഥികൾക്ക് തിരികെ സന്ദേശം അയക്കാനാവില്ല. വ്യക്തിഗത വിവരങ്ങൾ ചോദിക്കില്ല. ഒടിപി ഒരിക്കലും ആവശ്യപ്പെടില്ല. പണം അടക്കാൻ അവശ്യപ്പെടില്ലെന്നും ചോദ്യപേപ്പർ സംബന്ധിച്ച ഒരു കാര്യവും ഉണ്ടാകില്ലെന്നും എൻടിഎ അറിയിച്ചു. മറിച്ച് നീക്കം നടന്നാൽ നാഷണൽ സൈബർ ക്രൈം ഹെൽപ്പ് ലൈൻ നമ്പറായ 1930ൽ അറിയിക്കണം.
നാളത്തെ പരീക്ഷയ്ക്ക് പുതിയ അഡ്മിറ്റ് കാർഡ് ലഭിക്കും. വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യണം. മേയ് 30ലെ കാർഡ് ഉപയോഗിക്കരുതെന്നും എൻടിഎ കർശന മുന്നറിയിപ്പ് നൽകി. അതേസമയം, നാഷണൽ മെഡിക്കൽ കമ്മീഷന് കീഴിൽ വരുന്ന ഒരു മെഡിക്കൽ കോളേജും ഇന്നും നാളെയും വിദ്യാർഥികൾക്ക് അവധി നൽകരുതെന്നും നിർദ്ദേശം നൽകി.
നീറ്റ് പുനഃപരീക്ഷ നാളെ നടക്കാനിരിക്കെ സുരക്ഷാ ക്രമീകരണങ്ങൾ വിലയിരുത്താൻ 5000 കേന്ദ്രങ്ങളിൽ നിന്ന് മോക്ഡ്രിൽ നടത്തും. കുറ്റമറ്റ രീതിയിൽ പരീക്ഷാ നടത്തിപ്പിന് എല്ലാ സജ്ജീകരണങ്ങളും പൂർത്തിയായെന്ന് ദേശീയ പരീക്ഷ ഏജൻസി അറിയിച്ചു.
അതിനിടെ, കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനത പാർട്ടിയുടെ പ്രതിഷേധം ഇന്ന് ഡെൽഹിയിൽ നടക്കും. ജന്തർ മന്തറിൽ ഉച്ചയ്ക്ക് ഒരുമണിക്കാണ് പ്രതിഷേധം. അമൃത്സർ, ഹൈദരാബാദ്, ബെംഗളൂരു, രാജസ്ഥാൻ എന്നിവിടങ്ങളിലെ സമരങ്ങൾക്ക് ശേഷമാണ് ഇപ്പോൾ ‘ഡെൽഹി ചലോ’ ആഹ്വാനം ചെയ്തിരിക്കുന്നത്.
Most Read| ഇസ്രയേൽ-ഹിസ്ബുല്ല വെടിനിർത്തൽ പ്രഖ്യാപിച്ചു; ചർച്ചകൾ നീളുമെന്ന് ഇറാൻ







































