ന്യൂഡെൽഹി: ഓപ്പറേഷൻ സിന്ദൂറുമായി ബന്ധപ്പെട്ട നിർണായക വിവരങ്ങൾ പുറത്തുവിട്ട് ഇന്ത്യ. വീരമൃത്യു വരിച്ച ആറ് സൈനികരുടെ പേരുവിവരങ്ങളാണ് പുറത്തുവിട്ടത്. ഓപ്പറേഷൻ സിന്ദൂറിൽ എത്രപേർ വീരമൃത്യു വരിച്ചെന്നോ അതാരൊക്കെ ആണെന്നോ തുടങ്ങിയ വിവരങ്ങൾ ഇതുവരെ ഇന്ത്യ പരസ്യമാക്കിയിരുന്നില്ല.
സുബേദാർ മേജർ പവൻ കുമാർ, റൈഫിൾമാൻ സുനിൽ കുമാർ, ലാൻസ് നായിക് ദിനേശ് കുമാർ, അഗ്‌നിവീർ മുരളി നായിക്, ഹവിൽദാർ സുനിൽ കുമാർ സിങ്, വ്യോമസേനാ സർജന്റ് സുരേന്ദ്ര കുമാർ എന്നിവരാണ് വീരമൃത്യു വരിച്ചത്. ഇവരുടെ പേരുകൾ ഡെൽഹിയിലെ ദേശീയ യുദ്ധ സ്‌മാരകത്തിൽ എഴുതിച്ചേർക്കും.
2025 ഏപ്രിലിൽ പഹൽഗാമിൽ 26 പേരുടെ മരണത്തിനിടയാക്കിയ പാക്ക് ഭീകരാക്രമണത്തിന് മറുപടിയായി മേയ് ഏഴിനാണ് പാക്കിസ്‌ഥാനിലെ ഭീകര കേന്ദ്രങ്ങളിൽ ഇന്ത്യ ഓപ്പറേഷൻ സിന്ദൂർ എന്ന പേരിൽ ആക്രമണം നടത്തിയത്. സൈനിക നടപടിയിൽ നൂറിലധികം ഭീകരർ കൊല്ലപ്പെട്ടു. തുടർന്നുണ്ടായ ഏതാനും ദിവസത്തെ ഇന്ത്യ-പാക്ക് സംഘർഷത്തിന് ശേഷം മേയ് പത്തിന് വെടിനിർത്തൽ പ്രഖ്യാപിക്കുകയായിരുന്നു.
Most Read| ഭൂകമ്പത്തിൽ തകർന്ന വെനസ്വേലയെ അടുത്തറിയാം





































