തിരുവനന്തപുരം: കേരള നിയമസഭയിൽ ധനബില്ല് പാസാക്കി. സർക്കാർ അവതരിപ്പിച്ച ഔദ്യോഗിക ഭേദഗതികളോടെയാണ് ബില്ലിന് സഭ അംഗീകാരം നൽകിയത്. പ്രതിപക്ഷത്തിന്റെ അഭാവത്തിലായിരുന്നു നടപടികൾ.
കോൺഗ്രസ് നേതാവ് വിഎം. സുധീരൻ ഉയർത്തിയ വിമർശനം അവഗണിച്ചാണ് വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി ധനബില്ലിൽ ഉൾപ്പെടുത്തിയത്. ബിൽ നാടിന് ആപത്താണെന്ന് കുറ്റപ്പെടുത്തിയ പ്രതിപക്ഷം സഭ ബഹിഷ്കരിച്ചു.
അതേസമയം, ആവശ്യമായ എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ബിൽ അവതരിപ്പിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സബ്ജക്ട് കമ്മിറ്റിക്ക് വിടാതെ തിടുക്കപ്പെട്ടാണ് ബിൽ സഭയിൽ അവതരിപ്പിച്ചതെന്ന് കെഎൻ. ബാലഗോപാൽ പറഞ്ഞു.
വീര്യം കുറഞ്ഞ മദ്യത്തിന്റെ നികുതി സംബന്ധിച്ച കാര്യം സബ്ജക്ട് കമ്മിറ്റിക്ക് വിടാതെ അവതരിപ്പിച്ചത് സഭയുടെ അവകാശം ലംഘിക്കുന്നതാണെന്നും കെഎൻ. ബാലഗോപാൽ ക്രമപ്രശ്നം ഉന്നയിച്ചു. അതേസമയം, കാര്യോപദേശക സമിതിയുടെ അനുമതിയോടെയാണ് ബിൽ അവതരിപ്പിച്ചതെന്നും ക്രമപ്രശ്നമില്ലെന്നും സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ പറഞ്ഞു.
പഴക്കർഷകരെ സഹായിക്കാൻ വേണ്ടിയാണ് വീര്യം കുറഞ്ഞ മദ്യം ഉൽപ്പാദിപ്പിക്കാനുള്ള കാര്യം കഴിഞ്ഞ സർക്കാർ ആലോചിച്ചിരുന്നതെന്നും എന്നാൽ അത് അട്ടിമറിച്ചു വൻകിട മദ്യക്കമ്പനികൾക്ക് വേണ്ടിയാണ് പുതിയ സർക്കാർ നീക്കം നടത്തുന്നതെന്നും പ്രതിപക്ഷ നേതാവ് പിണറായി വിജയൻ കുറ്റപ്പെടുത്തി. അതിനുവേണ്ടിയാണ് 130 ശതമാനം നികുതി ഇളവ് നൽകിയതെന്നും മുഖ്യമന്ത്രിക്ക് കടുംപിടിത്തമാണെന്നും പിണറായി വിജയൻ പറഞ്ഞു. ഇതിൽ പ്രതിഷേധിച്ച് സഭ ബഹിഷ്കരിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Most Read| ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച് കെസിഎ; ഇനി ആവർത്തിച്ചാൽ കർശന നടപടി



































