വിഴിഞ്ഞം: തിരുവനന്തപുരത്തെ സ്വകാര്യ സ്വർണപ്പണയ ഇടപാട് സ്ഥാപനത്തിലെ തിരിമറിയുമായി ബന്ധപ്പെട്ട് ജീവനൊടുക്കാൻ ശ്രമിച്ച രണ്ടാമത്തെ ജീവനക്കാരിയും മരിച്ചു. വെങ്ങാനൂർ ചാവടിനട സ്വദേശിനി ഐശ്വര്യയാണ് മരിച്ചത്. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ചികിൽസയിൽ ആയിരുന്നു.
മറ്റൊരു ജീവനക്കാരി വെണ്ണിയൂർ നെല്ലിവിള ജയഭവനിൽ വിഷ്ണുവിന്റെ ഭാര്യ അഞ്ജു ശനിയാഴ്ച ആത്മഹത്യ ചെയ്തിരുന്നു. സ്വർണാഭരണങ്ങൾ കൈക്കലാക്കിയ സ്ത്രീ തിരികെ നൽകിയില്ലെന്ന് കുറിപ്പെഴുതി വെച്ചാണ് ഇരുവരും ആത്മഹത്യ ചെയ്തത്. കബളിപ്പിച്ച് സ്വർണാഭരണങ്ങൾ വാങ്ങിയെന്നും തിരികെ ചോദിച്ചപ്പോൾ വിറ്റുപോയതായി പറഞ്ഞെന്നും അഞ്ജുവിന്റെ ആത്മഹത്യാ കുറിപ്പിലുണ്ട്.
അഞ്ജുവിന്റെയും ഐശ്വര്യയുടെയും അടുത്ത സുഹൃത്തായ സിന്ധുവിനാണ് സ്ഥാപനത്തിൽ നാട്ടുകാർ പണയം വെച്ച 70 പവൻ സ്വർണാഭരണങ്ങൾ ഇവർ മറിച്ച് നൽകിയത്. ഈ സ്വർണം പുറത്ത് പണം വച്ച് വൻ ലാഭം നേടാനായിരുന്നു ശ്രമം. ഇതിൽ ഇരുവർക്കും കമ്മീഷൻ ലഭിച്ചതായും സൂചനയുണ്ട്. എന്നാൽ, പറഞ്ഞ സമയത്ത് സിന്ധു സ്വർണം തിരികെ നൽകിയില്ല.
യഥാർഥ ഉടമകൾ സ്വർണം തിരിച്ചെടുക്കാൻ എത്തിയതോടെ പരിഭ്രാന്തരായ യുവതികൾ കുറിപ്പെഴുതിവെച്ച് ജീവനൊടുക്കാൻ ശ്രമിക്കുകയായിരുന്നു. പ്രതി വെങ്ങാനൂർ പനങ്ങോട് ശ്യാമളായത്തിൽ സിന്ധുകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്, മച്ചേലിലെ ബന്ധുവീട്ടിൽ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തത്.
സിന്ധുവിനെതിരെ പത്ത് പരാതികൾ ലഭിച്ചതായി എസ്എച്ച്ഒ അറിയിച്ചു. സിന്ധുവിന്റെ വീട്ടിൽ നിന്ന് വ്യാജ വിസിറ്റിങ് കാർഡുകളും ബിൽ ബുക്കും ഉൾപ്പടെ പോലീസ് കണ്ടെടുത്തു. ഇവരുടെ സാമ്പത്തിക ഇടപാടുകൾ, ബാങ്ക് കോളുകളുടെ വിശദാംശങ്ങൾ എന്നിവ പരിശോധിക്കുമെന്നും പോലീസ് അറിയിച്ചു.
സംഭവത്തെ കുറിച്ച് പോലീസ് പറയുന്നത്
മുൻപ് സ്വർണ പണമിടപാട് സ്ഥാപനം നടത്തിയിരുന്ന സിന്ധു യുവതികളെ പരിചയപ്പെട്ട് വിശ്വാസ്യത നേടിയെടുത്തു. ഇവർ ജോലി ചെയ്യുന്ന ധനകാര്യ സ്ഥാപനത്തിൽ പണയം വയ്ക്കുന്ന സ്വർണം, കുറഞ്ഞ പലിശയ്ക്ക് കെഎസ്എഫ്ഇയിൽ പണയം വയ്ക്കാമെന്ന് വാഗ്ദാനം നൽകി വാങ്ങി വിൽക്കുകയായിരുന്നു പതിവ്.
കമ്മീഷൻ യുവതികൾക്ക് നൽകിയിരുന്നു. ആദ്യതവണ വാങ്ങിയ സ്വർണം തിരികെ നൽകി വിശ്വാസ്യത ഉറപ്പിച്ചു. പിനീട് തിരികെ നൽകിയില്ല. യുവതികൾ പണം കടമെടുത്ത് പണയ തൂക്കത്തിലുള്ള സ്വർണം വാങ്ങി ഇടപാടുകാർക്ക് നൽകി. കടബാധ്യത കൂടിയതോടെയാണ് ആത്മഹത്യ ചെയ്യാൻ തീരുമാനമെടുത്തത്.
Most Read| ‘ഇന്ത്യൻ ഡോറി’; അറബിക്കടലിൽ പുതിയ ഇനം മൽസ്യത്തെ കണ്ടെത്തി




































