ഹരിപ്പാട്: മലയാളി മെഡിക്കൽ വിദ്യാർഥിനി ഉസ്ബക്കിസ്‌ഥാനിൽ കൊല്ലപ്പെട്ടു. ആലപ്പുഴ ഹരിപ്പാട് സ്വദേശിനി സാവര്യ (22) ആണ് മരിച്ചത്. സഹപാഠി ലാപ്ടോപ്പ് ഉപയോഗിച്ച് തലയ്‌ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു.
സംഭവത്തിൽ സാവരിയയുടെ സഹപാഠിയും മലപ്പുറം പെരിന്തൽമണ്ണ സ്വദേശിയുമായ സാദുരിൽ അനാം (23) അറസ്‌റ്റിലായി. ഉസ്ബക്കിസ്‌ഥാനിലെ ബുഖാറ സ്‌റ്റേറ്റ് മെഡിക്കൽ യൂണിവേഴ്‌സിറ്റിയിലെ വിദ്യാർഥികളാണ് ഇരുവരും. മൂന്നുദിവസം മുമ്പാണ് ദാരുണമായ സംഭവം നടന്നത്.
സാവര്യയും അനാമും തമ്മിൽ സംസാരിച്ചു നിൽക്കുന്നതിനിടെ പെട്ടെന്നുണ്ടായ പ്രകോപനത്തെ തുടർന്ന് പ്രതി ലാപ്ടോപ്പ് കൊണ്ട് സാവര്യയയുടെ തലയ്‌ക്ക് അടിക്കുകയായിരുന്നു എന്നാണ് ബന്ധുക്കൾക്ക് ലഭിച്ച പ്രാഥമിക വിവരം. കൊലപാതകത്തിന്റെ കാരണം വ്യക്‌തമല്ല. സംഭവത്തിൽ ഉസ്ബക്കിസ്‌ഥാൻ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആക്രമണത്തിന് പിന്നാലെ അനാം തന്നെ സാവര്യയയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. ആശുപത്രി അധികൃതർ നൽകിയ വിവരത്തിന്റെ അടിസ്‌ഥാനത്തിലാണ് പോലീസ് സ്‌ഥലത്തെത്തി അനാമിനെ കസ്‌റ്റഡിയിൽ എടുത്തത്. നിലവിൽ ഇയാൾ ജയിലിലാണ്. ഇരുവരും അടുത്ത സുഹൃത്തുക്കൾ ആയിരുന്നുവെന്ന് ബന്ധുക്കൾ പറയുന്നു.
സാവര്യയയുടെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി ഇന്ന് പുലർച്ചെ ഡെൽഹിയിൽ എത്തിച്ചിട്ടുണ്ട്. നടപടിക്രമങ്ങൾ പൂർത്തിയാക്കി രാത്രിയോടെ ഹരിപ്പാട്ടെ വീട്ടിൽ എത്തിക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. സാവര്യയയുടെ പിതാവ് വിദേശത്താണ്. മരണവിവരം വീട്ടുകാർ നേരത്തെ അറിഞ്ഞിരുന്നുവെങ്കിലും ഉസ്ബക്കിസ്‌ഥാനിലേക്ക് പോകാൻ സാങ്കേതിക തടസം നേരിട്ടിരുന്നു. മറ്റൊരു ബന്ധു വിസ എടുത്ത് അവിടേക്ക് പോയ ശേഷമാണ് മൃതദേഹം ഇന്ത്യയിൽ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചത്.
Most Read| ഓണക്കാലത്തെ തിരക്ക്; കേരളത്തിലേക്ക് നൂറ് അധിക സ്‌പെഷ്യൽ ട്രെയിനുകൾ







































