ന്യൂഡെൽഹി: മലയാളി മെഡിക്കൽ വിദ്യാർഥിനി സാവരിയ (22) ഉസ്ബക്കിസ്ഥാനിൽ കൊല്ലപ്പെട്ട സംഭവത്തിൽ ദേശീയ വനിതാ കമ്മീഷൻ സ്വമേധയാ കേസെടുത്തു. വിഷയത്തിൽ അടിയന്തര അന്വേഷണം നടത്തി ഏഴ് ദിവസത്തിനകം വിശദമായ റിപ്പോർട് സമർപ്പിക്കാൻ കമ്മീഷൻ കേരള പോലീസ് മേധാവിക്ക് നിർദ്ദേശം നൽകി.
മരണത്തിന് തൊട്ടുമുൻപ് പെൺകുട്ടി കടുത്ത ശാരീരിക പീഡനത്തിന് ഇരയായെന്നും നിർബന്ധിത മതപരിവർത്തനത്തിന് ശ്രമം നടന്നുവെന്നുമുള്ള ഗുരുതരമായ ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് കമ്മീഷന്റെ ഇടപെടൽ. ഇത്തരം പരാതികളിൽ വനിതാ കമ്മീഷൻ കടുത്ത ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്.
ആലപ്പുഴ ഹരിപ്പാട് സ്വദേശിനിയായ സാവരിയയെ ഈമാസം മൂന്നാം തീയതിയാണ് സഹപാഠിയായ മലപ്പുറം പെരിന്തൽമണ്ണ സ്വദേശി സദറുൽ അനാം (23) കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ഉസ്ബക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കൽ യൂണിവേഴ്സിറ്റിയിലെ വിദ്യാർഥികളാണ് ഇരുവരും.
വിഷയത്തിൽ വിദേശകാര്യ മന്ത്രാലയവുമായും താഷ്കെന്റിലെ ഇന്ത്യൻ എംബസിയുമായും കൃത്യമായ ഏകോപനം ഉറപ്പാക്കി അന്വേഷണം മുന്നോട്ട് കൊണ്ടുപോകാനാണ് ഡിജിപിയോട് ആവശ്യപ്പെട്ടിരിക്കുന്നത്. കേസിൽ ഇതുവരെ സ്വീകരിച്ചിട്ടുള്ള തുടർനടപടികൾ വ്യക്തമാക്കുന്ന റിപ്പോർട്ടാണ് ഒരാഴ്ചയ്ക്കകം കമ്മീഷന് മുമ്പാകെ സമർപ്പിക്കേണ്ടത്.
തലക്കേറ്റ ക്ഷതമാണ് സാവരിയയുടെ മരണകാരണമെന്നാണ് പോസ്റ്റുമോർട്ടം റിപ്പോർട്. കഴിഞ്ഞ ദിവസം ആലപ്പുഴ മെഡിക്കൽ കോളേജിലാണ് പോസ്റ്റുമോർട്ടം നടത്തിയത്. സാവരിയയുടെ ശരീരമാസകലം മർദ്ദനമേറ്റിരുന്നു. കാല് മുതൽ തലവരെ ചതവുകൾ ഉണ്ടായിരുന്നു. അതേസമയം, കൊലപാതക കാരണം എന്താണെന്ന് അറിയില്ലെന്നാണ് ബന്ധുക്കൾ പറയുന്നത്.
Most Read| ‘ഇന്ത്യൻ ഡോറി’; അറബിക്കടലിൽ പുതിയ ഇനം മൽസ്യത്തെ കണ്ടെത്തി


































