വാഷിങ്ടൻ: പശ്‌ചിമേഷ്യയിൽ വീണ്ടും സംഘർഷം രൂക്ഷമായതോടെ നിർണായക പ്രഖ്യാപനവുമായി യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ്. ആഗോള ഊർജ വിതരണത്തിന്റെ പ്രധാന പാതയായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം അമേരിക്ക ഏറ്റെടുക്കുമെന്നാണ് ട്രംപിന്റെ പ്രഖ്യാപനം.
അന്താരാഷ്‌ട്ര കപ്പൽ ഗതാഗതത്തിന് സംരക്ഷണം നൽകുന്ന കാവൽ മാലാഖയായി അമേരിക്ക മാറുമെന്നും, ഇതിനായി സമ്പന്ന രാജ്യങ്ങൾ പ്രതിഫലം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ കടൽപാതയ്‌ക്ക് അമേരിക്ക ഇത്രയും കാലം യാതൊരു പ്രതിഫലവും വാങ്ങാതെയാണ് കാവൽ നിന്നതെന്നും എന്നാൽ ഇനി ആ സ്‌ഥിതി തുടരില്ലെന്നും ട്രംപ് പറഞ്ഞു.
ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ നിലപാട് വ്യക്‌തമാക്കിയത്. അതേസമയം, തങ്ങളുടെ അനുവാദമില്ലാതെ യുഎസ് സേന ഈ പാതയിലൂടെ കടന്നുപോകാൻ ശ്രമിച്ചാൽ അതിനെ ശക്‌തമായി നേരിടുമെന്ന് ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകി. അമേരിക്കയുമായി സഹകരിക്കുന്ന പ്രാദേശിക രാജ്യങ്ങളുടെ നീക്കം ഇറാനെതിരായ യുദ്ധമായി കണക്കാക്കുമെന്നും ഇതിന്റെ പ്രത്യാഘാതം മേഖലയിലാകെ പടരുമെന്നും ഇറാൻ വ്യക്‌തമാക്കി.
ലോകത്തിലെ മൊത്തം എണ്ണ വാതക വിതരണത്തിന്റെ അഞ്ചിലൊന്ന് ഭാഗം കടന്നുപോകുന്ന തന്ത്രപ്രധാനമായ പാതയാണ് ഹോർമുസ്. ഇറാനും അമേരിക്കയും തമ്മിലുള്ള യുദ്ധം ആരംഭിച്ചതിന് പിന്നാലെ ഇതിലൂടെയുള്ള ഗതാഗതം തടസപ്പെട്ടിരുന്നു. ഇത് ആഗോളതലത്തിൽ എണ്ണവില ഉയരാനും നിരവധി രാജ്യങ്ങളിൽ ഊർജ പ്രതിസന്ധിക്കും കാരണമായിരുന്നു.
ഇടക്കാലത്തെ വെടിനിർത്തലിന് ശേഷം അമേരിക്കയും ഇറാനും പരസ്‌പരം ആക്രമണ പ്രത്യാക്രമണങ്ങൾ തുടരുന്നതിനിടെ ഹോർമുസിലൂടെയുള്ള ഗതാഗതം വീണ്ടും താറുമാറായിരിക്കുകയാണ്. കടലിടുക്ക് അടച്ചതായി ഇറാൻ പ്രഖ്യാപിക്കുകയും ചെയ്‌തു. ഈ പശ്‌ചാത്തലത്തിലാണ് ട്രംപിന്റെ പ്രസ്‌താവന.
Most Read| 91ആം വയസിലും ‘ജിൽ’ മുത്തശ്ശി ‘ചിൽ’; എന്റമ്മോ ആർക്കും പറ്റില്ലെന്ന് കമന്റുകൾ


































