കണ്ണൂർ: അഞ്ചരക്കണ്ടി ഡെന്റൽ കോളേജിലെ ഒന്നാംവർഷ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിന്റെ മരണവുമായി ബന്ധപ്പെട്ട കേസിലെ ഒന്നാം പ്രതിയായ അധ്യാപകൻ ഡോ. എംകെ റാമിനെ വീണ്ടും അറസ്‌റ്റ് ചെയ്‌തു. തലശ്ശേരി എസ്‌സി എസ്‌ടി പ്രത്യേക കോടതി അനുമതി നൽകിയതിന് പിന്നാലെയാണ് അറസ്‌റ്റ്.
കഴിഞ്ഞദിവസം റാമിനെ ക്രൈം ബ്രാഞ്ച് ഇൻസ്‌പെക്‌ടർ ശ്രീജിത്ത് കൊടേരിയുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയിരുന്നു. എന്നാൽ, നടപടിക്രമങ്ങൾ പാലിക്കാതെയാണ് പ്രതിയുടെ അറസ്‌റ്റെന്ന് ചൂണ്ടിക്കാട്ടി റാമിനെ കോടതി വിട്ടയച്ചിരുന്നു. പിന്നീട് വീണ്ടും റാമിനെ കസ്‌റ്റഡിയിലെടുത്ത ക്രൈം ബ്രാഞ്ച് നോട്ടീസ് നൽകി വിട്ടയക്കുകയായിരുന്നു.
നടപടിക്രമങ്ങൾ പാലിക്കാതെ റാമിനെ അറസ്‌റ്റ് ചെയ്‌ത സംഭവത്തിൽ വിശദീകരണം നൽകാനായി ഡിവൈഎസ്‌പിയെ വിളിപ്പിച്ച കോടതി, സുപ്രീം കോടതി മാർഗനിർദ്ദേശങ്ങൾ ലംഘിക്കപ്പെട്ടത് എന്തുകൊണ്ടാണെന്ന് ചോദിച്ചു. അറസ്‌റ്റിന്റെ കാരണം വാക്കാൽ പ്രതിയെ ബോധ്യപ്പെടുത്തിയിരുന്നു എന്നാണ് ഉദ്യോഗസ്‌ഥൻ മറുപടി നൽകിയത്.
റാമിന്റെ ഭാര്യക്ക് അറസ്‌റ്റ് രേഖപ്പെടുത്തിയത് സംബന്ധിച്ച പുതിയ ‘ഗ്രൗണ്ട് ഓഫ് അറസ്‌റ്റ്’ റിപ്പോർട് കൈമാറിയതായും അന്വേഷണ സംഘം കോടതിയെ അറിയിച്ചു. തുടർന്ന് ഉദ്യോഗസ്‌ഥന്റെ രേഖാമൂലമുള്ള വിശദീകരണം പരിശോധിച്ച ശേഷമാണ് കോടതി അറസ്‌റ്റിന് അനുമതി നൽകിയത്.
നിതിൻ രാജ് ജീവനൊടുക്കി മൂന്നുമാണ് പിന്നിടുമ്പോഴാണ് കേസിൽ പ്രധാന പ്രതിയായ എംകെ റാമിനെ ക്രൈം ബ്രാഞ്ച് സംഘം കുടകിൽ നിന്ന് പിടികൂടിയത്. തുടക്കം മുതൽ റാമിനെ അറസ്‌റ്റ് ചെയ്യുന്നതിൽ പോലീസ് വീഴ്‌ച വരുത്തിയെന്ന ആരോപണം ഉയർന്നിരുന്നു. ഹൈക്കോടതിയിൽ നിന്നും സുപ്രീം കോടതിയിൽ നിന്നും റാമിന്റെ മുൻകൂർ ജാമ്യാപേക്ഷ തള്ളിയിരുന്നു. എന്നിട്ടും കോടതിയിൽ കീഴടങ്ങാൻ വരുന്നതിനിടെയാണ് ക്രൈം ബ്രാഞ്ച് സംഘം റാമിനെ പിടിച്ചത്.
Most Read| 9400 അക്കൗണ്ടുകൾ നിരോധിച്ചതായി വാട്‌സ് ആപ്പ്


































