ന്യൂഡെൽഹി: എഐസിസി ആസ്ഥാനത്തെ സ്വാതന്ത്ര്യ ദിനാഘോഷത്തിനിടയിലെ വന്ദേമാതര വിവാദം രാഷ്ട്രീയ ആയുധമാക്കി ബിജെപി. വന്ദേമാതരത്തെ അപമാനിച്ചെന്ന പരാതിയിൽ സോണിയ ഗാന്ധിക്കെതിരെ അന്വേഷണം ആരംഭിച്ചു. ബിജെപിയുടെ പരാതിയിൽ ഡെൽഹി പോലീസ് ആണ് അന്വേഷണം ആരംഭിച്ചത്.
നിയമലംഘനം നടന്നിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്. സംഭവത്തിൽ രാഹുൽ ഗാന്ധിക്കെതിരെയും സോണിക്കെതിരെയും ബിജെപി പ്രതിഷേധം ശക്തമാക്കുകയാണ്. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ബിജെപി ഇന്ന് കൂടുതൽ പരാതികൾ നൽകിയേക്കും. വന്ദേമാതരത്തെ സോണിയ ഗാന്ധി അവഹേളിച്ചു എന്നാണ് ബിജെപിയുടെ ആരോപണം.
അമിത് ഷാ അടക്കമുള്ള കേന്ദ്ര മന്ത്രിമാരും സോണിയക്കും മല്ലികാർജുൻ ഖർഗെയ്ക്കുമെതിരെയും വിഷയം ആയുധമാക്കിയിട്ടുണ്ട്. നിലവിൽ രണ്ട് പരാതികളാണ് സോണിയക്കെതിരെ ഉള്ളത്. മംഗളൂരുവിലെ ഉർവ പോലീസ് സ്റ്റേഷനിലാണ് ആദ്യ പരാതി ലഭിച്ചത്. ബിജെപി നേതാവ് വികാസ് പുറ്റൂരാണ് പരാതിക്കാരൻ. ഡെൽഹിയിലെ ഐപി എസ്റ്റേറ്റ് സ്റ്റേഷനിലാണ് രണ്ടാമത്തെ പരാതി.
ആർഎസ്എസ് അനുകൂലികളായ രണ്ട് അഭിഭാഷകർ നൽകിയ പരാതിയിൽ രാഹുൽ ഗാന്ധിയുടെ പേരും ഉൾപ്പെടുത്തിയിട്ടുണ്ട്. എഐസിസി ആസ്ഥാനത്തെ വന്ദേമാതരം ഗാനാലാപനവുമായി ബന്ധപ്പെട്ടുണ്ടായ രാഷ്ട്രീയ വിവാദമാണ് നിയമനടപടികളിലേക്ക് കടന്നിരിക്കുന്നത്.
കോൺഗ്രസ് ആസ്ഥാനത്ത് സ്വാതന്ത്ര്യദിനാഘോഷ ചടങ്ങിലാണ് വന്ദേമാതരം പൂർണമായി ആലപിച്ചത്. ഇതൊഴിവാക്കാൻ സോണിയ ഇടപെട്ടുവെന്നാണ് ആരോപണം. അതേസമയം, വിവാദത്തിൽ കോൺഗ്രസ് ഹൈക്കമാൻഡ് ശക്തമായ നടപടിക്ക് ഒരുങ്ങുന്നതായാണ് സൂചന. ആദ്യ രണ്ട് ചരണങ്ങൾ മാത്രം പാടിയാൽ മതിയെന്ന നിർദ്ദേശം എങ്ങനെ മറികടന്നു എന്ന് പരിശോധിക്കും.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം


































