തിരുവനന്തപുരം: വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് സുപ്രധാന നാഴികക്കല്ലായ കണ്ടെയ്‌നർ കവാടം തുറന്നു. തുറമുഖത്തുനിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള കയറ്റുമതി-ഇറക്കുമതി കണ്ടെയ്‌നർ ചരക്കുനീക്കത്തിനായുള്ള കവാടം മുഖ്യമന്ത്രി വിഡി സതീശൻ ഉൽഘാടനം ചെയ്‌തു. ലോകത്തിലേക്കുള്ള കേരളത്തിന്റെ വികസന കവാടമാണ് വിഴിഞ്ഞത്തിലൂടെ തുറന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
തുറമുഖ ടെർമിനലിൽ ചരക്ക് മാറ്റിക്കയറ്റുന്ന രാജ്യാന്തര ട്രാൻസ്‌പ്പിപ്പ്‌മെന്റ് ഹബ്ബായി മാത്രമായിരുന്നു നിലവിൽ തുറമുഖത്തിന്റെ പ്രവർത്തനം. ഇവിടെ ഇറക്കുന്ന കണ്ടെയ്‌നറുകൾ കപ്പലുകളിൽ മറ്റു തുറമുഖങ്ങളിലേക്ക് കൊണ്ടുപോയാണ് റോഡുമാർഗം ചരക്കുനീക്കം നടത്തിയിരുന്നത്. ഇനിമുതൽ വിഴിഞ്ഞത്ത് നിന്ന് ചരക്കുകൾ നേരിട്ട് റോഡുമാർഗം കൊണ്ടുപോകാം. റോഡ് മാർഗമെത്തുന്ന കണ്ടെയ്‌നറുകളുടെ കയറ്റുമതിയും സാധ്യമാകും.
സ്‌പെയിനിലെ വലൻസിയ തുറമുഖത്തേക്ക് അയക്കുന്ന നിലമേൽ കേന്ദ്രമായുള്ള ഭക്ഷ്യോൽപ്പാദക കമ്പനിയുടെ 20 അടി കണ്ടെയ്‌നറാണ് ഇന്ന് ആദ്യം കടന്നുപോയത്. ആസ്‌പിൻവാൾ കമ്പനിയുടെ ഭക്ഷ്യോൽപ്പന്നങ്ങളും ഇന്ന് തന്നെ വിഴിഞ്ഞത്ത് നിന്ന് കയറ്റുമതി ചെയ്യും.
അതേസമയം, സംസ്‌ഥാന സർക്കാരിന്റെ തുറമുഖാധിഷ്‌ഠിത വ്യവസായ ലോജിസ്‌റ്റിക്‌സ് വികസന പദ്ധതി ‘മിഷൻ സമുദ്ര’യും ചടങ്ങിൽ ഔദ്യോഗികമായി പ്രഖ്യാപിച്ചു. തുറമുഖത്തിന്റെ അനുബന്ധ വികസനത്തിനുള്ള കാര്യങ്ങൾ കഴിഞ്ഞ പത്തുവർഷം നടപ്പാക്കിയില്ലെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
റോഡ്, റെയിൽ കണക്റ്റിവിറ്റി കഴിഞ്ഞ പത്തുവർഷം കൊണ്ട് ചെയ്‌ത് തീർത്തിരുന്നെങ്കിൽ ഇപ്പോൾ കിട്ടുന്നതിനേക്കാൾ നൂറിരട്ടി ഗുണം തുറമുഖം കൊണ്ട് സംസ്‌ഥാനത്തിന് ലഭിക്കുമായിരുന്നുവെന്നും മുഖ്യമന്ത്രി പറഞ്ഞു.
പ്രവർത്തനങ്ങൾ വൈകിപ്പോയെന്നും എന്നാൽ പുതിയ സർക്കാർ അധികാരത്തിൽ എത്തിയതോടെ നടപടികൾ ത്വരിതഗതിയിൽ ആക്കിയെന്നും മുഖ്യമന്ത്രി പറഞ്ഞു. വിഴിഞ്ഞവുമായി ബന്ധപ്പെട്ട് പരമാവധി സ്‌ഥലം ഏറ്റെടുക്കാനുള്ള നിർദ്ദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്‌തമാക്കി. കൊച്ചിൻ പോർട്ടിൽ ക്രൂസ് ടെർമിനൽ ആരംഭിക്കുകയാണെന്നും മുഖ്യമന്ത്രി അറിയിച്ചു.
കൊച്ചിയിൽ നിന്ന് ഗോവയിലേക്കും ദുബായിലേക്കും കാസർഗോഡ് നിന്ന് തിരുവനന്തപുരത്തേക്കും യാത്രാക്കപ്പലുകൾ ഉണ്ടാകും. ഇതിനെ 44 നദികളുമായും കായലുമായും തടാകങ്ങളുമായും ബന്ധപ്പെടുത്തി വിപുലമായ ടൂറിസം പദ്ധതിയാണ് ലക്ഷ്യമിടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.
അതേസമയം, സ്വാതന്ത്ര്യദിന ആഘോഷത്തിന്റെ വന്ദേമാതരം ആലാപനം വിവാദമായതിന്റെ പേരിൽ ബിജെപി ചടങ്ങ് ബഹിഷ്‌കരിച്ചു. കേന്ദ്ര ഷിപ്പിങ് മന്ത്രി സർബാനന്ദ സോനോവാൾ, മേയർ വിവി രാജേഷ്, സംസ്‌ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ എന്നിവർ വിട്ടുനിന്നു. കേന്ദ്രമന്ത്രി പങ്കെടുക്കില്ലെന്ന് ഇന്നലെ വൈകീട്ട് തന്നെ സർക്കാരിനെ അറിയിച്ചിരുന്നു.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം

































