കൊച്ചി: വഖഫ് ബോർഡിലെ അമുസ്ലിം നിയമനത്തിൽ ഹൈക്കോടതിയിൽ നിലപാട് അറിയിച്ച് സംസ്ഥാന സർക്കാർ. സുപ്രീം കോടതി വിധിക്ക് ശേഷം ഇക്കാര്യത്തിൽ അന്തിമതീരുമാനം എടുക്കുമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. വഖഫ് ബോർഡിൽ സങ്കീർണത സൃഷ്ടിക്കാനില്ലെന്നും സർക്കാർ വ്യക്തമാക്കി.
ബോർഡിലെ ഒഴിവ് ആദ്യം നികത്തിക്കൂടെയെന്ന് സർക്കാരിനോട് ഹൈക്കോടതി ചോദിച്ചു. ബോർഡ് പുനഃസംഘടിപ്പിക്കുന്നത് സർക്കാരിന്റെ അധികാരമാണെന്നും കോടതി ചൂണ്ടിക്കാട്ടി. വഖഫ് ബോർഡ് അംഗങ്ങളായ ഉമർ ഫൈസി മുക്കം, അഡ്വ. പിയു അലി, സികെ ഉസ്മാൻ ഹാജി എന്നിവരുടെ യോഗ്യത പരിശോധിക്കുമെന്ന് സർക്കാർ കോടതിയെ അറിയിച്ചു.
പിഴവുകൾ പരിഹരിച്ചു ബോർഡ് പുനഃസംഘടന നടത്താമെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു. അമുസ്ലിം അംഗത്വം സുപ്രീം കോടതിയിലെ കേസിന്റെ വിധി പരിഗണിച്ചു തീരുമാനിക്കും. ശിയ, ബോറ തുടങ്ങിയ വിവിധ വിഭാഗങ്ങളുടെ പ്രാതിനിധ്യം പരിശോധിക്കാൻ വഖഫ് ബോർഡിന് നിർദ്ദേശം നൽകിയതായും സർക്കാർ സത്യവാങ്മൂലത്തിൽ പറയുന്നു.
വഖഫ് ഭേദഗതി നിയമപ്രകാരം രണ്ട് അമുസ്ലിംകളെ നിയമിക്കണമെന്ന വ്യവസ്ഥയിൽ സുപ്രീം കോടതിയുടെ തീരുമാനം വരുന്നതുവരെ തൽക്കാലം ആ പദവികൾ ഒഴിച്ചിടാനാണ് നേരത്തെ സർക്കാർ തീരുമാനിച്ചിരുന്നത്.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം




































