കൊച്ചി: മുട്ടിൽ മരംമുറി വിൽപ്പന കേസിൽ സഹോദരങ്ങളായ പ്രതികൾക്ക് തിരിച്ചടി. വിചാരണ നീട്ടണമെന്ന റോജി എം അഗസ്‌റ്റിൻ, ആന്റോ അഗസ്‌റ്റിൻ, ജോസ്‌കുട്ടി അഗസ്‌റ്റിൻ എന്നിവരുടെ ഹരജി ഹൈക്കോടതി തള്ളി. ആവശ്യം വിചാരണാ കോടതിയിൽ ഉന്നയിക്കാൻ ഹൈക്കോടതി നിർദ്ദേശിച്ചു.
കേസിൽ ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതിയിൽ പ്രതികൾ നേരിട്ട് ഹാജരാകേണ്ടതായിരുന്നു. എന്നാൽ, ഇത് ഒഴിവാക്കാനുള്ള നീക്കമാണ് അഗസ്‌റ്റിൻ സഹോദരൻമാർ ഹൈക്കോടതിയിൽ നടത്തിയത്. ചോറ്റാനിക്കര മജിസ്‌ട്രേറ്റ് കോടതി ഇന്ന് കേസ് പരിഗണിക്കാനിരിക്കെ ആയിരുന്നു ഹൈക്കോടതിയിലെ നീക്കം. എന്നാൽ, ഹരജി നിലനിൽക്കില്ലെന്ന നിലപാടാണ് ഹൈക്കോടതി സ്വീകരിച്ചത്.
വിചാരണാ നടപടികൾ നിർത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിയായ റോജി അഗസ്‌റ്റിൻ നൽകിയ ഹരജിയാണ് ഹൈക്കോടതി തള്ളിയത്. വയനാട് വനഭൂമിയിൽ നിന്ന് മരംമുറിച്ചെന്ന കേസിൽ തീരുമാനം ഉണ്ടാകുംവരെ മജിസ്‌ട്രേറ്റ് കോടതിയിലെ വിചാരണാ നടപടികൾ നിർത്തിവെക്കണം എന്നായിരുന്നു ഹരജിയിലെ ആവശ്യം.
2021ലാണ് അഗസ്‌റ്റിൻ സഹോദരൻമാർക്കെതിരെ എറണാകുളം കരിമുകളിലുള്ള മലബാർ ടിമ്പർ സ്‌ഥാപന ഉടമ എംഎം അലിയാർ പരാതി നൽകിയത്. 104 മരങ്ങളാണ് മുട്ടിൽ സൗത്ത് വില്ലേജിലെ വിവിധ പ്രദേശങ്ങളിൽ നിന്നായി റോജി അഗസ്‌റ്റിനും സഹോദരങ്ങളും ചേർന്ന് മുറിച്ചു കടത്തിയത്. 574 വർഷം വരെ പഴക്കമുള്ള മരങ്ങളാണ് മുറിച്ചത്.
ഇവ അലിയാരുടെ സ്‌ഥാപനത്തിലാണ് വിറ്റത്. പിന്നീടാണ് അനധികൃതമായി കടത്തിയ മരങ്ങളാണ് തനിക്ക് വിറ്റതെന്ന് കാണിച്ചുകൊണ്ട് അലിയാർ പരാതി നൽകിയത്. കേസിൽ താനൂർ ഡിവൈഎസ്‌പി വിവി ബെന്നിയുടെ നേതൃത്വത്തിലുള്ള അന്വേഷണ സംഘം കുറ്റപത്രം സമർപ്പിച്ചിരുന്നു. പൊതുമുതൽ നശിപ്പിക്കൽ, വഞ്ചന, വ്യാജരേഖ ചമക്കൽ, ഗൂഢാലോചന അടക്കമുള്ള കുറ്റങ്ങളാണ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം






































