ആലപ്പുഴ: 72ആംമത് നെഹ്റു ട്രോഫി കിരീടം നേടി അരോമ ചുണ്ടൻ. പുന്നമടക്കായലിലെ വാശിയേറിയ പോരാട്ടത്തിൽ ഫോട്ടോഫിനിഷിലാണ് ഇവർ കപ്പിൽ മുത്തമിട്ടത്. നെഹ്റു ട്രോഫിയിൽ ആരോമയുടെ കന്നിയങ്കമായിരുന്നു ഇത്. കൊല്ലത്ത് നിന്നുള്ള ബോട്ട് ക്ളബാണ് അരോമ. നെഹ്റു ട്രോഫിയുടെ ചരിത്രത്തിൽ ആദ്യമായിട്ടാണ് കൊല്ലം ജില്ല കപ്പിൽ മുത്തമിടുന്നത്.
ഫോട്ടോ ഫിനിഷിലേക്ക് നീങ്ങിയ നെഞ്ചിടിപ്പിന്റെ നിമിഷങ്ങളിൽ, 4 മിനിറ്റ് 23.328 സെക്കൻഡ് എന്ന മിന്നൽ വേഗത്തിൽ ഫിനിഷിൽ പോയിന്റിൽ തൊട്ടാണ് അരോമ ജലകിരീടം ചൂടിയത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിൽ നടുഭാഗത്തേയും വീയപുരത്തെയും പിന്നിലാക്കിയാണ് അരോമ ആദ്യമായി കപ്പിൽ മുത്തമിട്ടത്. ജൂണിൽ നടന്ന ചമ്പക്കുളം മൂലം വള്ളംകളിയിൽ രാജപ്രമുഖൻ ട്രോഫി നേടിയ ചാംപ്യൻമാരാണ് അരോമ.
ആവേശം അവസാന നിമിഷം വരെ നീണ്ടുനിന്ന ഫൈനൽ പോരാട്ടത്തിൽ കരുത്തരായ നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനവും കഴിഞ്ഞ തവണ ചാംപ്യൻമാരായ വീയപുരം ചുണ്ടൻ മൂന്നാം സ്ഥാനവും കരസ്ഥമാക്കി. മുഖ്യമന്ത്രി വിഡി സതീശൻ ഉച്ചയോടെ ജലമേള ഉൽഘാടനം ചെയ്തു.
കർണാടക മുഖ്യമന്ത്രി ഡികെ ശിവകുമാറും കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ഷെഖാവത്തും മുഖ്യാതിഥികളായിരുന്നു. ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ, എന്നിവരും വേദിയിൽ ഉണ്ടായിരുന്നു. സാംസ്കാരിക മന്ത്രി പിസി വിഷ്ണുനാഥ് പതാക ഉയർത്തി.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം



































