ന്യൂഡെൽഹി: ഭീകരസംഘടനയായ ലഷ്‌കർ ഇ ത്വയിബ സ്‌ഥാപകൻ ഹാഫിസ് സെയ്‌ദിന് സമൻസ് അയക്കാൻ എൻഐഎ കോടതി. പഹൽഗാം ഭീകരാക്രമണ കേസുമായി ബന്ധപ്പെട്ടാണ് നടപടി. കേസിന്റെ വിചാരണയ്‌ക്ക് ജമ്മുവിലെ എൻഐഎ പ്രത്യേക കോടതിയിൽ ഹാജരാകണമെന്നാണ് സമൻസിൽ നിർദ്ദേശിക്കുന്നത്.
നിലവിൽ പാക്കിസ്‌ഥാനിലുള്ള ഹാഫിസിന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം മുഖേനയാണ് സമൻസ് അയക്കുക. നേരത്തെ, ഹാഫിസ് സെയ്‌ദിനെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. 2025 ഏപ്രിലിൽ പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിന്റെ ബുദ്ധികേന്ദ്രങ്ങളിൽ ഒരാളാണ് സെയ്‌ദ്.
അന്നത്തെ ആക്രമണത്തിൽ ഒരു പ്രദേശവാസി ഉൾപ്പടെ 25 വിനോദസഞ്ചാരികളാണ് കൊല്ലപ്പെട്ടത്. ജൂലൈ മാസത്തിൽ ഫയൽ ചെയ്‌ത അനുബന്ധ കുറ്റപത്രത്തിലാണ് എൻഐഎ ഹാഫിസ് സെയ്‌ദിന്റെ പേര് ഉൾപ്പെടുത്തിയിട്ടുള്ളത്. കോടതിക്ക് മുമ്പാകെ ഹാജരാകാതിരിക്കുന്ന പക്ഷം സെയ്‌ദിന്റെ അഭാവത്തിൽ വിചാരണ നടപടികൾ നടക്കും.
ഭാരതീയ നാഗരിക് സുരക്ഷാ സംഹിതയിലെ 356ആം പ്രകാരമായിരിക്കും ഇത്. നിയമ നടപടികളിൽ നിന്ന് ഒഴിഞ്ഞുമാറാൻ ഒളിവിൽ പോയതും, പെട്ടെന്ന് അറസ്‌റ്റിലാകാൻ സാധ്യതയില്ലാത്തതുമായ പിടികിട്ടാപ്പുള്ളിക്കെതിരെ അന്വേഷണമോ വിചാരണയോ നടത്താനും വിധി പുറപ്പെടുവിക്കാനും കോടതിക്ക് അനുമതി നൽകുന്ന വ്യവസ്‌ഥയാണിത്.
Most Read| പുന്നമടയിലെ കന്നിമുത്തം; നെഹ്‌റു ട്രോഫി കിരീടം നേടി അരോമ ചുണ്ടൻ





































