ആലപ്പുഴ: കേരളത്തിന്റെ ഏറ്റവും വലിയ ജലമേളയായ നെഹ്‌റു ട്രോഫി വള്ളംകളി ഇന്ന്. ഒമ്പത് വിഭാഗങ്ങളിലായി 74 യാനങ്ങൾ അണിനിരക്കുന്ന ജലപ്പൂരത്തിൽ, 19 ചുണ്ടൻ വള്ളങ്ങൾ വീറോടെ പൊരുതും. ഇന്ന് ഉച്ചയ്‌ക്ക് മന്ത്രി പിഎ മുഹമ്മദ് റിയാസ് 70ആം നെഹ്‌റു ട്രോഫി വള്ളംകളി ഉൽഘാടനം ചെയ്യും. പവിലിയനിലെ നെഹ്‌റു പ്രതിമയിൽ പുഷ്‌പാർച്ചനയോടെയാണ് തുടക്കം.
മന്ത്രി പി പ്രസാദ് അധ്യക്ഷത വഹിക്കും. മന്ത്രി സജി ചെറിയാൻ മൽസരവും മന്ത്രി വിഎൻ വാസവൻ മാസ്‌ഡ്രില്ലും ഫ്‌ളാഗ് ഓഫ് ചെയ്യും. മൂന്നുമുതൽ ജലകായിക ഇനങ്ങളും സാംസ്‌കാരിക പരിപാടികളും നടക്കും. രാവിലെ 11ന് ചെറുവള്ളങ്ങളുടെ ഹീറ്റ്സ് നടക്കും. ഉച്ച കഴിഞ്ഞു മാസ്‌ഡ്രില്ലിന് ശേഷമാണ് ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്സും ചെറു വള്ളങ്ങളുടെ ഫൈനൽ മൽസരങ്ങളും നടക്കുക.
നാല് ട്രാക്കിലായി ചുണ്ടൻ വള്ളങ്ങൾക്ക് 5 ഹീറ്റ്‌സ് ഉണ്ടാവും. 3.45നാണ് ഫൈനൽ. ഹീറ്റ്സിൽ മികച്ച സമയം കുറിച്ച ആദ്യ നാല് വള്ളങ്ങളാണ് ഫൈനൽ പോരാട്ടത്തിന് ഇറങ്ങുക. നെഹ്‌റുവിന്റെ കയ്യൊപ്പ് പതിഞ്ഞ വെള്ളിക്കപ്പിനായി പള്ളാത്തുരുത്തി ബോട്ട് ക്ളബ് തുഴഞ്ഞ വീയപുരം ചുണ്ടനായിരുന്നു കഴിഞ്ഞ വർഷത്തെ ജേതാവ്. കുമരകം ടൗൺ ബോട്ട് ക്ളബ് തുഴഞ്ഞ ചമ്പക്കുളം ചുണ്ടന് ആറുമില്ലീ സെക്കൻഡ് വ്യത്യാസത്തിലാണ് കപ്പ് നഷ്‌ടമായത്.
നെഹ്‌റു ട്രോഫി വള്ളംകളി പ്രമാണിച്ചു ഇന്ന് ജില്ലയിലെ അമ്പലപ്പുഴ, കുട്ടനാട്, ചേർത്തല, കാർത്തികപ്പള്ളി, ചെങ്ങന്നൂർ താലൂക്കുകളിലെ സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്‌ഥാപനങ്ങൾക്കും അവധി നൽകിയിട്ടുണ്ട്. വെടിക്കോട്ട് ആയില്യത്തോട് അനുബന്ധിച്ചു മാവേലിക്കര താലൂക്കിൽ നേരത്തെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. ഇതോടെ, ജില്ല മുഴുവൻ അവധിയായി. നഗരത്തിൽ ഗതാഗത നിയന്ത്രണവും ഏർപ്പെടുത്തി.
Most Read| ഹിസ്ബുള്ള ആസ്‌ഥാനത്തിന് നേരെ ആക്രമണം; ഹസ്സൻ നസ്രള്ളയെ വധിച്ചെന്ന് ഇസ്രയേൽ