
തിരുവനന്തപുരം: മാസപ്പടിക്കേസിന്റെ പശ്ചാത്തലത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധനയ്ക്ക് എത്തിയ ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം സ്റ്റേഷനിൽ ഓണം ആഘോഷിച്ചത് വിവാദത്തിൽ. പോലീസുകാർ നോക്കിനിൽക്കെ നഗരമധ്യത്തിലെ സ്റ്റേഷനിൽ പ്രതികൾ ഓണം ആഘോഷിച്ചതാണ് വിവാദമായത്.
സംഭവത്തിൽ സ്പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. പോലീസിന് നാണക്കേടായി സംഭവത്തിൽ സിറ്റി പോലീസ് കമ്മീഷണർ അരുൾ ആർബി കൃഷ്ണയാണ് അന്വേഷണത്തിന് നിർദ്ദേശിച്ചത്. ജാമ്യവ്യവസ്ഥ പ്രകാരം സ്റ്റേഷനിൽ ഒപ്പിടാനെത്തിയ കോർപറേഷൻ മുൻ കൗൺസിലറും സിപിഎം നേതാവുമായ ഐപി ബിനുവും കൂട്ടുപ്രതികളുമാണ് സ്റ്റേഷനിൽ ഓണം ആഘോഷിച്ചത്.
ഇന്നലെയായിരുന്നു സംഭവം. ആഘോഷത്തിന് പോലീസുകാർ തിരഞ്ഞെടുത്ത നീല ഷർട്ടും മുണ്ടുമായിരുന്നു ബിനുവിന്റെയും വേഷം. സ്റ്റേഷൻ മുറ്റത്ത് ഇട്ടിരുന്ന ഊഞ്ഞാലിൽ ആടുകയും ചെണ്ടകൊട്ടി മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചെയ്തിരുന്നു.
‘ഊഞ്ഞാൽ കണ്ടാൽ ആടിയില്ലെങ്കിൽ പിന്നെ എന്ത് ഓണം’ എന്ന പരാമർശത്തോടെ ഇത് സാമൂഹിക മാദ്ധ്യമത്തിൽ പങ്കുവെച്ചതോടെയാണ് വിവാദമായത്. അതേസമയം, പ്രതികൾ ഊഞ്ഞാലാടുന്നത് കണ്ടില്ലെന്നാണ് മ്യൂസിയം പോലീസ് നൽകുന്ന വിശദീകരണം.
സിപിഎം നേതാക്കളുമായി അടുത്തബന്ധം പുലർത്തുന്ന മുൻ പോലീസ് സംഘടനാ ഭാരവാഹിയാണ് മ്യൂസിയം സ്റ്റേഷനിലെ സർക്കിൾ ഇൻസ്പെക്ടർ ആർ പ്രശാന്ത്. ഇഡി ഉദ്യോഗസ്ഥർ ആക്രമിക്കപ്പെട്ട ദിവസവും അവിടെയുണ്ടായിരുന്ന സിപിഎം നേതാക്കളുമായി ഈ ഉദ്യോഗസ്ഥൻ സൗഹൃദം പങ്കിട്ടതും വിവാദമായിരുന്നു.
പോലീസുകാർ ആഘോഷത്തിന് തിരഞ്ഞെടുത്ത വേഷം പ്രതികൾക്കും ലഭിച്ചത് യാദൃശ്ചികമെന്നാണ് പോലീസ് പറയുന്നത്. എന്നാൽ, അതേ നിറത്തിലുള്ള ഷർട്ട് തന്നെ സ്റ്റേഷനിൽ എത്തിയ പ്രതികൾക്കും കിട്ടിയതിൽ വിമർശനം ഉയർന്നിട്ടുണ്ട്. നഗരത്തിലെ വസ്ത്രവ്യാപാര ശാലയിൽ നിന്ന് പോലീസുകാർക്ക് ഒരേ നിറത്തിലുള്ള ഷർട്ട് എടുത്തപ്പോൾ മൂന്നെണ്ണം അധികം വാങ്ങിയെന്നാണ് വിവരം. ഇത് പ്രതികൾക്ക് വേണ്ടി ആയിരുന്നുവെന്നാണ് സംശയം.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം


































