തിരുവനന്തപുരം: ഇഡി ഉദ്യോഗസ്‌ഥരെ ആക്രമിച്ച കേസിലെ പ്രതികൾ മ്യൂസിയം സ്‌റ്റേഷനിൽ ഓണം ആഘോഷിച്ചതുമായി ബന്ധപ്പെട്ട വിവാദത്തിൽ പോലീസുകാർക്കെതിരെ നടപടി. വീഴ്‌ച വരുത്തിയ ആറ് പോലീസ് ഉദ്യോഗസ്‌ഥരെ എആർ ക്യാമ്പിലേക്ക് മാറ്റും. ജിഡി ചാർജുള്ള ഉദ്യോഗസ്‌ഥനും പ്രതികൾ ദൃശ്യം ചിത്രീകരിച്ചപ്പോൾ നോക്കി നിന്ന പോലീസ് ഉദ്യോഗസ്‌ഥരും ഉൾപ്പടെ ആറുപേരെയാണ് എആർ ക്യാമ്പിലേക്ക് മാറ്റുന്നത്.
എസ്എച്ച്ഒ പ്രശാന്തിന്റെ കാര്യത്തിൽ എന്ത് നടപടി വേണമെന്ന കാര്യം ഐജി തലത്തിൽ തീരുമാനിക്കും. പ്രശാന്ത് ഇന്നലെ സ്‌റ്റേഷൻ ചുമതല വിട്ടു. ഓണാഘോഷം സംഘടിപ്പിക്കുന്നതിൽ പോലീസുകാർക്ക് പ്രതികളുമായി ഏതെങ്കിലും തരത്തിൽ ഗൂഢാലോചനാ ബന്ധമുണ്ടോയെന്നതിൽ ഡിസിപി തുടരന്വേഷണം നടത്തും.
അതേസമയം, പ്രതികളുടെ ജാമ്യം റദ്ദാക്കാൻ മ്യൂസിയം പോലീസ് തിരുവനന്തപുരം മജിസ്‌ട്രേറ്റ് കോടതിയിൽ ഇന്ന് അപേക്ഷ നൽകിയേക്കും. സ്‌റ്റേഷനിൽ ഒപ്പിടാൻ എത്തിയപ്പോൾ പ്രതികൾ പോലീസിന്റെ ഓണാഘോഷ പരിപാടിയുടെ ഭാഗമായതും ദൃശ്യങ്ങൾ ചിത്രീകരിച്ചതും ജാമ്യ വ്യവസ്‌ഥകളുടെ ലംഘനമാണെന്ന് പ്രോസിക്യൂഷൻ കോടതിയിൽ ചൂണ്ടിക്കാണിക്കും.
തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ അരുൾ ബി. കൃഷ്‌ണ സമർപ്പിച്ച റിപ്പോർട് ദക്ഷിണ മേഖല ഐജി പരിശോധിച്ച് വരികയാണ്. പോലീസ് ഉദ്യോഗസ്‌ഥർക്ക് വീഴ്‌ച പറ്റിയെന്നായിരുന്നു കമ്മീഷണറുടെ റിപ്പോർട്. ഒപ്പിട്ട ശേഷം പ്രതികളെ സ്‌റ്റേഷൻ പരിധിയിൽ തുടരാൻ അനുവദിച്ചത് ഗുരുതര വീഴ്‌ചയാണെന്നാണ് കമ്മീഷണറുടെ അന്വേഷണത്തിലെ കണ്ടെത്തൽ.
മാസപ്പടിക്കേസിന്റെ പശ്‌ചാത്തലത്തിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വീട്ടിൽ പരിശോധനയ്‌ക്ക് എത്തിയ ഇഡി ഉദ്യോഗസ്‌ഥരെ ആക്രമിച്ച കേസിൽ ജാമ്യവ്യവസ്‌ഥ പ്രകാരം സ്‌റ്റേഷനിൽ ഒപ്പിടാനെത്തിയ കോർപറേഷൻ മുൻ കൗൺസിലറും സിപിഎം നേതാവുമായ ഐപി ബിനുവും കൂട്ടുപ്രതികളുമാണ് സ്‌റ്റേഷനിൽ പോലീസുകാർക്കൊപ്പം ഓണം ആഘോഷിച്ചത്.
ശനിയാഴ്‌ച ആയിരുന്നു സംഭവം. ആഘോഷത്തിന് പോലീസുകാർ തിരഞ്ഞെടുത്ത നീല ഷർട്ടും മുണ്ടുമായിരുന്നു ബിനുവിന്റെയും വേഷം. സ്‌റ്റേഷൻ മുറ്റത്ത് ഇട്ടിരുന്ന ഊഞ്ഞാലിൽ ആടുകയും ചെണ്ടകൊട്ടി മൊബൈൽ ഫോണിൽ ചിത്രീകരിക്കുകയും ചിത്രീകരിക്കുകയും ചെയ്‌തിരുന്നു. സിപിഎം നേതാക്കളുമായി അടുത്തബന്ധം പുലർത്തുന്ന മുൻ പോലീസ് സംഘടനാ ഭാരവാഹിയാണ് മ്യൂസിയം സ്‌റ്റേഷനിലെ സർക്കിൾ ഇൻസ്‌പെക്‌ടർ ആർ പ്രശാന്ത്.
ഇഡി ഉദ്യോഗസ്‌ഥർ ആക്രമിക്കപ്പെട്ട ദിവസവും അവിടെയുണ്ടായിരുന്ന സിപിഎം നേതാക്കളുമായി ഈ ഉദ്യോഗസ്‌ഥൻ സൗഹൃദം പങ്കിട്ടതും വിവാദമായിരുന്നു. പോലീസുകാർ ആഘോഷത്തിന് തിരഞ്ഞെടുത്ത വേഷം പ്രതികൾക്കും ലഭിച്ചത് യാദൃശ്‌ചികമെന്നാണ് പോലീസ് പറയുന്നത്. എന്നാൽ, അതേ നിറത്തിലുള്ള ഷർട്ട് തന്നെ സ്‌റ്റേഷനിൽ എത്തിയ പ്രതികൾക്കും കിട്ടിയതിൽ വിമർശനം ഉയർന്നിട്ടുണ്ട്.
Most Read| സദാസമയവും ഇളകിമറിയുന്ന കിണർ! അത്‌ഭുത പ്രതിഭാസം, കാരണംതേടി ശാസ്‌ത്രജ്‌ഞർ





































