പാലക്കാട്: അട്ടപ്പാടി ഭവാനിപ്പുഴയിൽ മൂന്ന് പ്‌ളാസ്‌റ്റിക്ക് ചാക്കുകളിലായി ഉപേക്ഷിച്ച നിലയിൽ അമ്മയുടെയും കുഞ്ഞിന്റെയും ശരീരഭാഗങ്ങൾ കണ്ടെത്തിയ സംഭവത്തിലെ ചുരുളഴിക്കാൻ പോലീസ്. മരിച്ചത് ആരെന്ന് തിരിച്ചറിഞ്ഞിട്ടില്ല. ഇതര സംസ്‌ഥാനക്കാരായ യുവതിയും കുഞ്ഞുമാണെന്നാണ് സൂചന.
പ്രതിയും ഇതര സംസ്‌ഥാനക്കാരനാണെന്നും ഇയാൾ കേരളത്തിൽ നിന്ന് കടന്നുകളഞ്ഞെന്നുമാണ് വിവരം. യുവതിയുടെ ഭർത്താവ് തന്നെയാണ് പ്രതിയെന്നും ഇവർ തമ്മിൽ തർക്കമുണ്ടായതിനെ തുടർന്നാണ് കൊലപാതകമെന്നുമാണ് പോലീസ് പ്രാഥമികമായി പറയുന്നത്.
പുതൂർ ചീരക്കടവിൽ ഒഴുകിവന്ന് പുഴയോരത്ത് തങ്ങിക്കിടക്കുന്ന നിലയിൽ മൂന്ന് ചാക്കുകളാണ് പ്രദേശത്ത് കാലികളെ മേയ്‌ക്കാനെത്തിയവർ ഞായറാഴ്‌ച ഉച്ചയോടെ കണ്ടത്. ആദ്യ ചാക്ക് തുറന്നപ്പോൾ അതിൽ ശരീരഭാഗങ്ങളാണെന്ന് അറിഞ്ഞതോടെ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
പോലീസും ഫൊറൻസിക് വിഭാഗവും നടത്തിയ പരിശോധനയിലാണ് ഒരു ചാക്കിൽ യുവതിയുടെയും കുട്ടിയുടെയും മുറിച്ചുമാറ്റിയ തലകൾ കണ്ടെത്തിയത്. 50 മീറ്റർ ദൂരെ മറ്റൊരു ചാക്കിൽ നിന്ന് പെൺകുട്ടിയുടെ ശരീരഭാഗങ്ങൾ ലഭിച്ചു. തുടർന്ന് നടത്തിയ തിരച്ചിലിലാണ് അരക്കിലോമീറ്ററോളം അകലെ ചാക്കിൽ യുവതിയുടെ ഉടൽ കണ്ടെത്തിയത്.
യുവതിക്ക് 30 വയസും പെൺകുട്ടിക്ക് അഞ്ചുവയസും തോന്നിക്കുമെന്ന് പോലീസ് പറഞ്ഞു. മൃതദേഹങ്ങൾ അഞ്ചുദിവസത്തോളം വെള്ളത്തിൽ കിടന്നതായിട്ടാണ് ഫൊറൻസിക് പരിശോധനയിൽ ലഭിച്ച സൂചന. രണ്ടു മൃതദേഹങ്ങളിലും അടിവസ്‌ത്രങ്ങൾ മാത്രമാണ് ഉണ്ടായിരുന്നത്. മൃതദേഹങ്ങൾ തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. യുവതിയുടെയും കുഞ്ഞിന്റെയും പോസ്‌റ്റുമോർട്ടം ഇന്ന് നടക്കും.
Most Read| ഇന്നും നാളെയും ചൂട് കൂടും; പകൽ 11 മുതൽ മൂന്നുവരെ ജാഗ്രതാ നിർദ്ദേശം

































