കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷന്റെ പുനർവികസന പ്രവർത്തനങ്ങളിൽ ഉണ്ടാകുന്ന കാലതാമസം ഒഴിവാക്കി, വികസന പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകണമെന്ന ആവശ്യം ഉന്നയിച്ച് എംകെ രാഘവൻ എംപി. മലബാറിലെ യാത്രാപ്രശ്നങ്ങളിൽ സമ്പൂർണ പരിഹാരം വേണമെന്നും എംപി ആവശ്യപ്പെട്ടു.
പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ മധുകർ റാവുത്തുമായി ഡിആർഎം ഓഫീസിൽ വെച്ചുനടത്തിയ കൂടിക്കാഴ്ചയിലാണ് എംപി ആവശ്യങ്ങൾ ഉന്നയിച്ചത്. കോഴിക്കോട് മണ്ഡലത്തിലെ വിവിധ റെയിൽവേ വികസന പദ്ധതികൾ കാലതാമസം നേരിടുകയാണെന്നും, അവ സമയബന്ധിതമായി നടപ്പിലാക്കണമെന്നും എംപി ആവശ്യപ്പെട്ടു.
അതേസമയം, മുടങ്ങിക്കിടക്കുന്ന പദ്ധതികൾ ഉടൻ ആരംഭിക്കാനുള്ള നടപടി ഉണ്ടാകുമെന്ന് കുടിക്കാഴ്ചയിൽ ഡിആർഎം ഉറപ്പ് നൽകിയതായി എംപി അറിയിച്ചു. കരാറുകാരുടെ ഭാഗത്തുനിന്നുണ്ടായ തുടർച്ചയായ വീഴ്ച കണക്കിലെടുത്ത് കരാർ പുതുക്കി പുതിയ ഏജൻസിയെ ചുമതലപ്പെടുത്താനും റെയിൽവേ ബോർഡിന്റെ അംഗീകാരം ആവശ്യമായ വിഷയങ്ങളിൽ അനുകൂലമായ തീരുമാനം വേഗത്തിലാക്കാൻ ബോർഡ് തലത്തിൽ ശക്തമായ ഇടപെടൽ നടത്തുമെന്നും രാഘവൻ എംപി അറിയിച്ചു.
മറ്റു ധാരണകൾ
- മലബാറിലെ യാത്രാദുരിതം പരിഹരിക്കാനായി മംഗലാപുരം-പാലക്കാട് പാതയിൽ പുതിയ മെമു സർവീസുകൾ ആരംഭിക്കാൻ തീരുമാനമായി.
- പാലക്കാട് ഷെഡിലേക്ക് അനുവദിക്കാൻ ചെന്നൈ ഹെഡ് ക്വാർട്ടേഴ്സിലേക്ക് അയച്ച അഞ്ച് മെമു റേക്കുകൾ വേഗത്തിൽ ലഭ്യമാക്കാൻ നടപടി സ്വീകരിക്കും.
- ഉത്തര മലബാറിൽ നിന്ന് പാലക്കാട് വഴി ബെംഗളൂരുവിലേക്ക് പുതിയ പ്രതിദിന വന്ദേഭാരത് സ്ളീപ്പർ അല്ലെങ്കിൽ എക്സ്പ്രസ് ട്രെയിൻ ആരംഭിക്കുന്ന കാര്യവും റെയിൽവേ ബോർഡിന് മുമ്പാകെ ഉന്നയിക്കാൻ ധാരണയായി.
- ഗോവ-മംഗളൂരു വന്ദേഭാരത് ട്രെയിൻ കോഴിക്കോട് വരെ നീട്ടാനും മംഗലാപുരം ഭാഗം ദക്ഷിണ പശ്ചിമ റെയിൽവേയിലേക്ക് മാറിയതിനെ തുടർന്നുണ്ടായ പ്രതിസന്ധി പരിഹരിക്കാൻ 24 കോച്ചുകൾ പരിപാലിക്കാൻ ശേഷിയുള്ള പിറ്റ്ലൈൻ സ്ഥാപിക്കാനും റെയിൽവേ ബോർഡിനോട് ഡിവിഷൻ ആവശ്യപ്പെടും.
- ഫറോക്കിലും കടലുണ്ടിയിലും പ്രധാന ട്രെയിനുകൾക്ക് സ്റ്റോപ്പ് അനുവദിക്കുന്ന കാര്യം സജീവമായി പരിഗണിക്കും.
- കല്ലായിൽ ജനങ്ങളുടെ യാത്രാബുദ്ധിമുട്ട് പരിഗണിച്ച് ലിമിറ്റഡ് യൂസ് സബ്വേ അനുവദിക്കുന്നതിനും കടലുണ്ടിയിൽ റെയിൽവേ ഭൂമിയിലൂടെയുള്ള റോഡ് പുനരുദ്ധാരണത്തിനും അനുമതി.
- ഫറോക്കിലെ റെയിൽവേ ഭൂമി മുനിസിപ്പാലിറ്റിയുടെ വിവിധ വികസന പ്രവർത്തനങ്ങൾക്കായി ലീസിന് നൽകുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾപ്പടെ പരിശോധിക്കുന്നതിനായി ഡിആർഎമ്മിന്റെ നേതൃത്വത്തിലുള്ള റെയിൽവേ സംഘം സന്ദർശനം നടത്തും.
കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ ഏകദേശം 450 കോടി രൂപയുടെ വികസന പദ്ധതികളാണ് പ്രഖ്യാപിച്ചിരുന്നത്. എന്നാൽ, കരാറുകാരുടെ വീഴ്ചയും മന്ദഗതിയും കാരണം പുനർവികസന പ്രവർത്തനങ്ങൾ അനിശ്ചിതത്വത്തിലാണ്. ആവശ്യത്തിന് തൊഴിലാളികൾ ഇല്ലാത്തതും പഴയ ഗോപുരങ്ങൾ തകർന്ന് വീണതുൾപ്പടെയുള്ള സുരക്ഷാ പ്രശ്നങ്ങളും പദ്ധതിക്ക് തിരിച്ചടിയായി. ഈ പശ്ചാത്തലത്തിലാണ് രാഘവൻ എംപി ഡിആർഎംഒയുമായി കൂടിക്കാഴ്ച നടത്തിയത്.
Most Read| ‘കോയ’ക്ക് പിന്നിലെ വിവരങ്ങളും കൗതുകങ്ങളും അറിയാം






































