റായ്പൂർ: ബിജെപിയെ പിന്തുണക്കാനുള്ള അമിത് ജോഗിയുടെ തീരുമാനം അംഗീകരിക്കില്ലെന്ന് തീരുമാനിച്ച് ജനതാ കോണ്‍ഗ്രസ് ഛത്തീസ്ഗഡിന്റെ (ജെ) രണ്ട് എംഎല്‍എമാര്‍ രംഗത്ത്. ദേവ്രാത് സിംഗ്, പ്രമോദ് ശര്‍മ്മ എന്നിവരാണ് പാര്‍ട്ടി തീരുമാനം അംഗീകരിക്കില്ലെന്ന് അറിയിച്ചത്. തങ്ങളുടെ വോട്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് നല്‍കുമെന്നാണ് ഇരുവരുടെയും തീരുമാനം. ഉടന്‍ കോണ്‍ഗ്രസില്‍ ചേരുമെന്നും എംഎല്‍എമാര്‍ പറഞ്ഞു.
സംസ്ഥാനത്ത് മൂന്നാം കക്ഷിക്കുള്ള സാധ്യത അജിത് ജോഗിയുടെ മരണത്തോടെ ഇല്ലാതായെന്നും അമിത് ജോഗി ഏകപക്ഷീയമാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത് എന്നും ഇരുവരും കുറ്റപ്പെടുത്തി.
പാര്‍ട്ടി സ്ഥാപകനേതാവും സിറ്റിംഗ് എംഎല്‍എയുമായിരുന്ന അജിത് ജോഗിയുടെ മരണത്തിന് പിന്നാലെയാണ് മര്‍വാഹി മണ്ഡലത്തില്‍ ഉപതെരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. അച്ഛന്റെ മണ്ഡലത്തില്‍ മൽസരിക്കാനുള്ള അമിത് ജോഗിയുടെ ശ്രമം നടന്നിരുന്നില്ല. ഗോത്ര വിഭാഗത്തിന് നീക്കി വച്ച സീറ്റിലേക്ക് നാമനിദേശം നല്‍കിയെങ്കിലും ഉന്നതാധികാര സമിതി അദ്ദേഹം ഗോത്ര വിഭാഗത്തില്‍ പെടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നാമനിര്‍ദേശ പത്രിക തള്ളിയിരുന്നു.
ഇതോടെ ബിജെപിയും ഭരണകക്ഷിയായ കോണ്‍ഗ്രസും തമ്മിൽ നേരിട്ടുള്ള പോരാട്ടമാണ് മണ്ഡലത്തില്‍ നടക്കുന്നത്. കോണ്‍ഗ്രസ് വിട്ട് രണ്ട് വര്‍ഷത്തിന് ശേഷം സ്വന്തം പാര്‍ട്ടി രൂപീകരിച്ച് അജിത് ജോഗി 2018 ല്‍ വീണ്ടും മൽസരിക്കുകയും വിജയിക്കുകയും ചെയ്തിരുന്നു.
മെഡിക്കല്‍ സര്‍ജനായ ഗംഭീര്‍ സിംഗിനെയാണ് ബിജെപി ഇവിടെ സ്ഥാനാര്‍ഥിയായി നിര്‍ത്തിയിരിക്കുന്നത്. അതേസമയം മാര്‍വാഹിയില്‍ മെഡിക്കല്‍ ഓഫീസറായിരുന്ന ഡോ. കൃഷന് കുമാര്‍ ധ്രുവാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി.
Read also: രാഷ്ട്രീയത്തിൽ നിന്ന് വിരമിച്ചാലും ബിജെപിയുമായി സഖ്യമില്ല; മായാവതി