ലഖ്‌നൗ: സമാജ്‌വാദി പാർട്ടിയെ തോൽപിക്കാൻ വേണ്ടിവന്നാൽ ബിജെപി സ്‌ഥാനാർഥിക്ക് വോട്ട് ചെയ്യുമെന്ന പ്രസ്‌താവന വിമർശനങ്ങൾക്ക് ഇടയാക്കിയതിന് പിന്നാലെ നിലപാട് മാറ്റി ബി എസ് പി അധ്യക്ഷ മായാവതി. രാഷ്‌ട്രീയത്തിൽ നിന്ന് വിരമിക്കേണ്ടി വന്നാലും ബിജെപിയുമായി സഖ്യമുണ്ടാക്കില്ലെന്ന് മായാവതി വ്യക്‌തമാക്കി.
വരാനിരിക്കുന്ന ഒരു തിരഞ്ഞെടുപ്പിലും ബിജെപിയും ബി എസ് പിയും തമ്മിലുള്ള സഖ്യം സാധ്യമാവില്ല. വർഗീയ പാർട്ടിയുമായി സഖ്യമുണ്ടാക്കാൻ ബി എസ് പിക്ക് സാധിക്കില്ല. എല്ലാവർക്കും എല്ലാ മതങ്ങൾക്കും ഗുണമുണ്ടാകണമെന്നാണ് ബി എസ് പി ആഗ്രഹിക്കുന്നത്. ഇതിന് നേർവിപരീതമാണ് ബിജെപിയുടെ രാഷ്‌ട്രീയം. വർഗീയവും, മതപരവും മുതലാളിത്ത വ്യവസ്‌ഥിതിയിൽ ഊന്നിയതുമായ ബിജെപിയുടെ പ്രത്യയശാസ്‌ത്രത്തോട് ചേർന്ന് നിൽക്കാൻ ബി എസ് പിക്ക് ആവില്ലെന്നും മായാവതി പറഞ്ഞു.
നേരത്തെ, വരാനിരിക്കുന്ന നിയമസഭാ കൗൺസിൽ തിരഞ്ഞെടുപ്പിൽ എസ് പിയെ പരാജയപ്പെടുത്താൻ ഏതറ്റംവരേയും പോകുമെന്ന് മായാവതി പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പിൽ എസ് പിയെ പരാജയപ്പെടുത്താൻ തങ്ങൾ തീരുമാനിച്ചു. അതിന് എല്ലാ ശക്‌തിയുമെടുക്കും. വേണ്ടി വരികയാണെങ്കിൽ ബിജെപി സ്‌ഥാനാർഥിക്കോ മറ്റേതെങ്കിലും സ്‌ഥാനാർഥിക്കോ വോട്ട് ചെയ്യേണ്ടി വന്നാൽ തങ്ങൾ അതും ചെയ്യും. എസ് പിയുടെ രണ്ടാം സ്‌ഥാനാർഥിയേക്കാൾ ആധിപത്യം പുലർത്തുന്ന ഏതൊരു പാർട്ടി സ്‌ഥാനാർഥിക്കും ബി എസ് പിയുടെ എല്ലാ എംഎൽഎമാരുടേയും വോട്ട് ഉറപ്പായും ലഭിക്കുമെന്നും ആയിരുന്നു മായാവതി പറഞ്ഞത്. 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ എസ് പിയുമായി കൈകോർത്തത് തെറ്റായിപ്പോയി എന്നും മായാവതി പറഞ്ഞിരുന്നു.
Kerala News: ബിജെപിയില്‍ ഭിന്നത രൂക്ഷം; ശോഭക്ക് പിന്നാലെ പിഎം വേലായുധനും സുരേന്ദ്രനെതിരെ രംഗത്ത്