തിരുവനന്തപുരം: സംസ്‌ഥാന ബിജെപിയില്‍ കഴിഞ്ഞ കുറച്ചു നാളുകളായി തുടരുന്ന പടല പിണക്കങ്ങളും, ഭിന്നതകളും കൂടുതല്‍ രൂക്ഷമാവുന്നു. മുതിര്‍ന്ന വനിതാ നേതാവ് ശോഭ സുരേന്ദ്രന് പിന്നാലെ കെ സുരേന്ദ്രന്‍ നയിക്കുന്ന സംസ്ഥാന നേതൃത്വത്തിന് എതിരെ വിമര്‍ശനവുമായി പാര്‍ട്ടി ദേശീയ കൗണ്‍സില്‍ അംഗം പിഎം വേലായുധനും രംഗത്ത്. പാര്‍ട്ടിക്ക് വേണ്ടി അഹോരാത്രം പ്രയത്‌നിച്ചിട്ടും അര്‍ഹിച്ച പരിഗണന നല്‍കിയില്ലെന്ന് വേലായുധന്‍ ആരോപിച്ചു.
കെ സുരേന്ദ്രനും സംഘടനാ സെക്രട്ടറിയും പക്ഷപാതപരമായ നടപടികളാണ് സ്വീകരിക്കുന്നത് എന്നാണ് അദ്ദേഹം പറയുന്നത്. ‘പുതിയ വെള്ളം വരുമ്പോള്‍ നിന്ന വെള്ളം ഒഴുക്കി കളയുന്ന സ്‌ഥിതിയാണ് ബിജെപിയില്‍. പാര്‍ട്ടിക്ക് വേണ്ടി കഷ്‌ടപ്പെട്ടിട്ടും അര്‍ഹിക്കുന്ന പരിഗണന നല്‍കിയില്ല. നേതൃസ്‌ഥാനത്തേക്ക് ഉയരാന്‍ സുരേന്ദ്രനെ പിന്തുണച്ച ആളാണ് ഞാന്‍. എന്നാല്‍ സുരേന്ദ്രന്‍ വാക്ക് പാലിച്ചില്ല’ പിഎം വേലായുധന്‍ പറഞ്ഞു.
ശോഭ സുരേന്ദ്രനെ പിന്തുണക്കുന്നതായും വേലായുധന്‍ പറഞ്ഞു. ശോഭയും പാര്‍ട്ടിക്ക് വേണ്ടി ഒരുപാട് കഷ്‌ടപ്പാടുകള്‍ സഹിച്ചിട്ടുണ്ട്. എന്നാല്‍ അവരെയും സുരേന്ദ്രന്‍ തഴഞ്ഞു. വേലായുധന്‍ പറഞ്ഞു.
പാര്‍ട്ടി പുനഃസംഘടനയില്‍ അര്‍ഹിച്ച സ്‌ഥാനം ലഭിക്കാത്തതും മറ്റ് ഭിന്നതകളുമാണ് ശോഭ സുരേന്ദ്രനെ കേന്ദ്ര നേതൃത്വത്തിന് കത്തെഴുതുന്ന നിലയിലേക്ക് എത്തിച്ചത്. നിലവില്‍ പാര്‍ട്ടിയുടെ സംസ്‌ഥാന വൈസ് പ്രസിഡണ്ട് പദവിയാണ് ശോഭ വഹിക്കുന്നത്.
കോണ്‍ഗ്രസ് വിട്ട് ബിജെപിയില്‍ എത്തിയ അബ്‌ദുള്ളക്കുട്ടി അടക്കമുള്ള നേതാക്കള്‍ക്ക് ദേശീയ തലത്തില്‍ വലിയ പദവികള്‍ നല്‍കിയതും ഇവരുടെ എതിര്‍പ്പിന് ഇടയാക്കി. കെ സുരേന്ദ്രന് എതിരെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്ന കൃഷ്‌ണദാസ് പക്ഷത്തിന്റെ കൂടി പിന്തുണ ഉറപ്പാക്കാനാണ് ശോഭയുടെ ശ്രമം.
തിരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിക്കുള്ളിലെ ഭിന്നതകള്‍ പരസ്യമാവുന്നത് ബിജെപിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കുമെന്ന ആശങ്ക കേന്ദ്ര നേതൃത്വത്തിനും ഉണ്ട്.
Read Also: കുമ്മനത്തിന് എതിരായ സാമ്പത്തിക തട്ടിപ്പ് കേസ്; 24 ലക്ഷം നൽകി ഒത്തുതീർപ്പാക്കി