കോട്ടയം: ജില്ലാ പഞ്ചായത്ത് പുതുപ്പള്ളി ഡിവിഷനിൽ നിന്ന് തെരഞ്ഞെടുപ്പ് അങ്കം കുറിക്കാൻ ഇറങ്ങുന്നത് മുൻ മുഖ്യമന്ത്രിയും എഐസിസി സെക്രട്ടറിയുമായ ഉമ്മൻ ചാണ്ടിയുടെ മകൻ ചാണ്ടി ഉമ്മനാണെന്ന് സൂചന. വാർത്തകൾ ഉമ്മൻ ചാണ്ടി നിഷേധിച്ചെങ്കിലും കോൺഗ്രസ് ജില്ലാ നേതൃത്വവും യൂത്ത് കോൺഗ്രസും സജീവമായി രംഗത്തുണ്ട്.
യുഡിഎഫിനുള്ളിലെ സീറ്റ് വിഭജന ചർച്ചകൾ കഴിഞ്ഞ ദിവസമാണ് പൂർത്തിയായത്. ഇതിനു പിന്നാലെയാണ് കോൺഗ്രസിനുള്ളിൽ സ്‌ഥാനാർഥികളെ പരിഗണിച്ച് തുടങ്ങിയത്. നിലവിൽ ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡണ്ടും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ടുമായ ജോഷി ഫിലിപ്പാണ് പുതുപ്പള്ളിയിൽ നിന്നുള്ള അംഗം. എന്നാൽ, ഇത്തവണ ജില്ലാ പഞ്ചായത്തിലേക്ക് മൽസരിക്കാൻ ജോഷി ഫിലിപ്പ് ഉണ്ടാകില്ല. ഈ സാഹചര്യത്തിലാണ് ചാണ്ടി ഉമ്മന്റെ പേര് ജോഷി ഫിലിപ്പിന് പകരം പരിഗണിക്കുന്നത്.
ചാണ്ടി ഉമ്മൻ രാഷ്‌ട്രീയത്തിലേക്ക് പ്രവേശിക്കുന്നത് എൻഎസ്‍യു ദേശീയ സെക്രട്ടറിയായാണ്. തുടർന്ന് യൂത്ത് കോൺഗ്രസ് സംസ്‌ഥാന സെക്രട്ടറിയായും ഇദ്ദേഹം രംഗത്തെത്തി. ഇപ്പോൾ അഭിഭാഷകനാണ്. പുതുപ്പള്ളി മണ്ഡലത്തിലെ വിവിധ പരിപാടികളിൽ കഴിഞ്ഞ നാളുകളിൽ ചാണ്ടി ഉമ്മൻ സജീവമായിരുന്നു. യുവാക്കൾക്ക് കൂടുതൽ പ്രാതിനിധ്യം വേണമെന്ന് യൂത്ത് കോൺഗ്രസ് ആവശ്യപ്പെട്ടിരുന്നു. ഇതിനു പിന്നാലെയാണ് ചാണ്ടി ഉമ്മന് സീറ്റ് നൽകുന്നതിൽ ധാരണയായിരിക്കുന്നത്.
മണർകാട്, പുതുപ്പള്ളി, പനച്ചിക്കാട്, വാകത്താനം, വിജയപുരം എന്നീ പഞ്ചായത്തുകളാണ് ഈ ജില്ലാ പഞ്ചായത്ത് ഡിവിഷനിൽ ഉള്ളത്. കഴിഞ്ഞ തവണ മൽസരിച്ച ജോഷി ഫിലിപ്പിന് 10170 വോട്ടാണ് ഭൂരിപക്ഷം. പുതുപ്പള്ളി നിയോജക മണ്ഡലത്തിൽ ചാണ്ടി ഉമ്മൻ സ്‌ഥാനാർഥിയായാൽ ജില്ലയിലെ കൂടുതൽ മേഖലകളിൽ യുവാക്കളായ പ്രവർത്തകരെ രംഗത്തിറക്കാൻ സാധിക്കുമെന്നാണ് യൂത്ത് കോൺഗ്രസ് കണക്കാക്കുന്നത്.
പുതുപ്പള്ളി ഡിവിഷനിൽ ചാണ്ടി ഉമ്മൻ സ്‌ഥാനാർഥി ആയാൽ ഉമ്മൻ ചാണ്ടിക്ക് പിൻഗാമിയെ തേടുന്ന കോൺഗ്രസ് പ്രവർത്തകർക്ക് പുതു ഊർജം പകരും. ഈ സാഹചര്യത്തിലാണ് ചാണ്ടി ഉമ്മൻ സ്‌ഥാനാർഥിയാകണമെന്ന ആവശ്യം യൂത്ത് കോൺഗ്രസ് ശക്‌തമാക്കുന്നത്.
പൂഞ്ഞാർ നിയോജക മണ്ഡലത്തിൽ പിസി ജോർജിന്റെ മകൻ ഷോൺ ജോർജ് സ്‌ഥാനാർഥിയായി മൽസര രംഗത്തുണ്ട്. ഈ സാഹചര്യത്തിൽ ജില്ലയിലെ ശ്രദ്ധേയമായ രണ്ട് സീറ്റുകളിലെ മൽസരത്തിനാണ് കളമൊരുങ്ങുന്നത്. നിർണായകമായ ചർച്ചകളും സ്‌ഥാനാർഥി പ്രഖ്യാപനവും ഇന്ന് ഉച്ചക്ക് ശേഷം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്.
Read also: കെഎം ബഷീറിന്റെ മരണം; ശ്രീറാം ആവശ്യപ്പെട്ട ദൃശ്യങ്ങൾ കൈവശമില്ലെന്ന് അന്വേഷണ സംഘം








































