തിരുവനന്തപുരം: മാദ്ധ്യമ പ്രവർത്തകൻ കെഎം ബഷീർ കൊല്ലപ്പെട്ട കേസിൽ പ്രതി ശ്രീറാം വെങ്കിട്ടരാമൻ ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങൾ കൈവശമില്ലെന്ന് അന്വേഷണ സംഘം. ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ നേരത്തെ തന്നെ സമർപ്പിച്ചതാണെന്ന് അന്വേഷണ സംഘം കോടതിയിൽ അറിയിച്ചു. കേസുമായി ബന്ധപ്പെട്ട രേഖകളും സിസിടിവി ദൃശ്യങ്ങളും ആവശ്യപ്പെട്ട് ശ്രീറാം അപേക്ഷ നൽകിയിരുന്നു. ഇതിനെ തുടർന്ന് ഇവ ഹാജരാക്കാൻ പ്രോസിക്യൂഷനോട് കോടതി നിർദേശിക്കുകയും ചെയ്‌തു. ഇതോടെയാണ് ദൃശ്യങ്ങൾ കൈവശമില്ലെന്ന് കോടതിയിൽ അന്വേഷണ സംഘം വ്യക്‌തമാക്കിയത്.
സിസിടിവി ദൃശ്യങ്ങൾ അടങ്ങിയ ഡിവിആർ തൊണ്ടി മുതലായാണ് കോടതിയിൽ സമർപ്പിച്ചത്. അന്വേഷണ സംഘം നിലപാട് അറിയിച്ചതോടെ ദൃശ്യങ്ങൾ പ്രതികൾക്ക് ലഭിക്കാൻ ഇനിയും കാത്തിരിക്കേണ്ടി വരും. കോടതിയുടെ മറ്റ് നടപടി ക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമേ ഇനി അവ ലഭ്യമാകൂ.
കഴിഞ്ഞ വർഷം ഓഗസ്‌റ്റ് 3നാണ് ശ്രീറാം സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കൊല്ലപ്പെട്ടത്. ശ്രീറാമാണ് വാഹനമോടിച്ചതെന്ന് സഹയാത്രിക വഫ മൊഴി നല്‍കിയതിനെ തുടര്‍ന്നാണ് ശ്രീറാമിനെ പ്രതി ചേര്‍ത്ത് പൊലീസ് കേസെടുത്തത്.
Also Read: ബിജെപിക്ക് മുന്നിൽ വ്യക്‌തിത്വം അടിയറവെക്കില്ല, പിണറായി മലയാളികളുടെ ആത്‌മാഭിമാനം തകർത്തു; ദേവൻ