കൊച്ചി: മാദ്ധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാ കുറ്റം നിലനിൽക്കുമെന്ന് ഹൈക്കോടതി. നരഹത്യാ കുറ്റം ഒഴിവാക്കിയ സെഷൻസ് കോടതി നടപടിക്കെതിരെ സംസ്‌ഥാന സർക്കാർ നൽകിയ അപ്പീലിലാണ് ഉത്തരവ്. സെഷൻസ് കോടതി ഉത്തരവ് ഹൈക്കോടതി ഭാഗികമായി റദ്ദാക്കി. പ്രഥമദൃഷ്‌ട്യാ വാഹനം അമിത വേഗതയിൽ ആയിരുന്നുവെന്ന് കോടതി നിരീക്ഷിച്ചു.
വാഹനം ഓടിച്ചത് മദ്യപിച്ചതിന് ശേഷമാണെന്നും പ്രതി ശ്രീറാം വെങ്കിട്ടരാമൻ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്നും കോടതി വിധിയിൽ പരാമർശിച്ചു. അതേസമയം, രണ്ടാം പ്രതി വഫയെ കേസിൽ നിന്നും ഒഴിവാക്കി. വഫായുടെ ഹരജി പരിഗണിച്ചാണ് നടപടി. ഇവർക്കെതിരെ പ്രേരണാക്കുറ്റം ആയിരുന്നു നേരത്തെ പോലീസ് ചുമത്തിയിരുന്നത്. ഇത് നിലനിൽക്കില്ലെന്നും വിചാരണഘട്ടത്തിലേക്ക് പോകേണ്ടതില്ലെന്നും ഹൈക്കോടതി ഉത്തരവിറക്കി.
ജസ്‌റ്റിസ് ബെച്ചു കുര്യൻ തോമസിന്റെ ബെഞ്ചാണ് ഹരജിയിൽ വിധി പറഞ്ഞത്. നരഹത്യ ഒഴിവാക്കിയ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിക്കുക ആയിരുന്നു. ശ്രീറാം വെങ്കിട്ടരാമൻ നൽകിയ വിടുതൽ ഹരജിയിൽ ആയിരുന്നു തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടെ നരഹത്യാക്കുറ്റം ഒഴിവാക്കിയുള്ള ഉത്തരവ്. ഇതിനെതിരെയാണ് നരഹത്യാക്കുറ്റം പുനഃസ്‌ഥാപിച്ച് വിചാരണ നടത്തണമെന്ന് സർക്കാർ ഹരജി നൽകിയത്.
നരഹത്യാ കുറ്റത്തിന്റെ കാര്യത്തിൽ കാര്യമായ വസ്‌തുതകൾ കീഴ്‌ക്കോടതി പരിഗണിച്ചില്ലെന്നാണ് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചത്. കേരളത്തിൽ ചർച്ചാ വിഷയമായ കേസ് വെറും വാഹനാപകടമായി പരിഗണിച്ച് മുന്നോട്ട് പോകാനാകില്ല. നരഹത്യ എന്നതിന് തെളിവുകൾ ഉണ്ട്. ശ്രീറാം ആദ്യഘട്ടത്തിൽ അന്വേഷണവുമായി സഹകരിച്ചില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
2019 ഓഗസ്‌റ്റ് രണ്ടിന് അർധരാത്രിയിലാണ് കെഎം ബഷീർ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് കൊല്ലപ്പെട്ടത്. അമിതവേഗത്തിൽ എത്തിയ വാഹനം ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
Most Read: വിദേശ വിനിമയ ചട്ട ലംഘനം; ബിബിസിക്കെതിരെ കേസെടുത്ത് ഇഡി