തിരുവനന്തപുരം: മാദ്ധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീര്‍ കൊല്ലപ്പെട്ട കേസിലെ വിചാരണ നടപടികൾ ഹൈക്കോടതി സ്‌റ്റേ ചെയ്‌തു. ജസ്‌റ്റിസ് സിയാദ് റഹ്‌മാന്റെ ബെഞ്ചാണ് വിചാരണ നടപടികൾ സ്‌റ്റേ ചെയ്‌തത്. ഹരജി ക്രിസ്‌മസ് അവധിക്ക് ശേഷം പരിഗണിക്കാനായി മാറ്റി. കേസിൽ ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യ കുറ്റം ഒഴിവാക്കിയ കീഴ്‌ക്കോടതി ഉത്തരവ് നേരത്തേ ഹൈക്കോടതി സ്‌റ്റേ ചെയ്‌തിരുന്നു.
നരഹത്യ ഒഴിവാക്കിയ തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതി വിധിക്കെതിരെ സർക്കാർ ഹൈക്കോടതിയെ സമീപിക്കുക ആയിരുന്നു. ശ്രീറാം വെങ്കിട്ടരാമൻ നൽകിയ വിടുതൽ ഹരജിയിൽ ആയിരുന്നു തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയുടെ നരഹത്യാക്കുറ്റം ഒഴിവാക്കിയുള്ള ഉത്തരവ്. ഇതിനെതിരെയാണ് നരഹത്യാക്കുറ്റം പുനഃസ്‌ഥാപിച്ച് വിചാരണ നടത്തണമെന്ന് സർക്കാർ ഹരജി നൽകിയത്.
നരഹത്യാ കുറ്റത്തിന്റെ കാര്യത്തിൽ കാര്യമായ വസ്‌തുതകൾ കീഴ്‌ക്കോടതി പരിഗണിച്ചില്ലെന്നാണ് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചത്. കേരളത്തിൽ ചർച്ചാ വിഷയമായ കേസ് വെറും വാഹനാപകടമായി പരിഗണിച്ച് മുന്നോട്ട് പോകാനാകില്ല. നരഹത്യ എന്നതിന് തെളിവുകൾ ഉണ്ട്. ശ്രീറാം ആദ്യഘട്ടത്തിൽ അന്വേഷണവുമായി സഹകരിച്ചില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു.
കേസ് പരിഗണിച്ച കോടതി രണ്ടു മാസത്തേക്കാണ് ഉത്തരവ് സ്‌റ്റേ ചെയ്‌തിരിക്കുന്നത്. ഹൈക്കോടതിയിൽ വിചാരണ പൂർത്തിയാക്കി വിധി പറയുന്നത് വരെ കീഴ്‌ക്കോടതിക്ക് തുടർനടപടികളുമായി മുന്നോട്ട് പോകാനാകില്ല. ഹൈക്കോടതി ഹരജിയിൽ വിശദമായ വാദം കേൾക്കും. സർക്കാർ ഹരജിയിലെ ഉത്തരവിനെ ആശ്രയിച്ചാകും തുടർ നടപടി.
ശ്രീറാം വെങ്കിട്ടരാമൻ, വഫ ഫിറോസ് എന്നിവർ എതിർകക്ഷികളായാണ് നടപടി മുന്നോട്ട് പോകുന്നത്. ഇരുവർക്കും കോടതി നോട്ടീസ് അയക്കും. വരും ദിവസങ്ങളിൽ ഇരുവർക്കും അവരുടെ ഭാഗം അറിയിക്കാം. നരഹത്യ കുറ്റം നിലനിൽക്കുമെന്നാണ് ഹൈക്കോടതി കണ്ടെത്തുന്നതെങ്കിൽ നരഹത്യാകുറ്റം കൂടി ചേർത്താവും വിചാരണ നടക്കുക.
2019 ഓഗസ്‌റ്റ് രണ്ടിന് അർധരാത്രിയിലാണ് കെഎം ബഷീർ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് കൊല്ലപ്പെട്ടത്. അമിതവേഗത്തിൽ എത്തിയ വാഹനം ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. അന്വേഷണം അട്ടിമറിക്കാനുള്ള ശ്രമമടക്കം കേസ് വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു. മദ്യപിച്ചത് കണ്ടെത്താൻ ശ്രീറാമിനെ രക്‌ത പരിശോധനക്ക് വിധേയമാക്കാൻ വൈകിയത് ഉൾപ്പടെ പോലീസിന്റെ വീഴ്‌ചയായും കോടതി വിലയിരുത്തിയിരുന്നു.
Most Read: ഗർഭഛിദ്രത്തിൽ അമ്മയുടെ തീരുമാനം പരമപ്രധാനം; ഡെൽഹി ഹൈക്കോടതി