കൊച്ചി: മാദ്ധ്യമ പ്രവര്‍ത്തകന്‍ കെഎം ബഷീറിനെ വാഹനമിടിച്ചു കൊലപ്പെടുത്തിയ കേസിൽ ശ്രീറാം വെങ്കിട്ടരാമൻ സുപ്രീം കോടതിയെ സമീപിച്ചു. നരഹത്യാ കുറ്റം നിലനിൽക്കുമെന്ന ഹൈക്കോടതി വിധിക്കെതിരെയാണ് ശ്രീറാം വെങ്കിട്ടരാമൻ സുപ്രീം കോടതിയിൽ ഹരജി സമർപ്പിച്ചിരിക്കുന്നത്. നരഹത്യാ കുറ്റം ചുമത്താൻ തെളിവുകൾ ഇല്ലെന്നാണ് ശ്രീറാം വെങ്കിട്ടരാമൻ അപ്പീലിൽ പറയുന്നത്.
സർക്കാരിന്റെ റിവിഷൻ ഹരജി അംഗീകരിച്ചു കൊണ്ടായിരുന്നു നേരത്തെ ഹൈക്കോടതിയിൽ നിന്ന് ഇത്തരത്തിൽ നരഹത്യാക്കുറ്റം നിലനിൽക്കുമെന്ന ഉത്തരവ് ഉണ്ടായത്. ഈ വിധിക്കെതിരെയാണ് ഇപ്പോൾ ശ്രീറാം സുപ്രീം കോടതിയെ സമീപിച്ചിരിക്കുന്നത്. ശ്രീറാം വെങ്കിട്ടരാമനെതിരായ നരഹത്യാ കുറ്റം നിലനിൽക്കുമെന്ന് ഏപ്രിൽ 13ന് ആണ് ഹൈക്കോടതി ഉത്തരവിട്ടത്. പ്രഥമദൃഷ്‌ട്യാ വാഹനം അമിത വേഗതയിൽ ആയിരുന്നുവെന്നാണ് കോടതി നിരീക്ഷിച്ചത്.
വാഹനം ഓടിച്ചത് മദ്യപിച്ചതിന് ശേഷമാണെന്നും പ്രതി ശ്രീറാം വെങ്കിട്ടരാമൻ തെളിവ് നശിപ്പിക്കാൻ ശ്രമിച്ചുവെന്നും കോടതി വിധിയിൽ പരാമർശിച്ചിരുന്നു. അതേസമയം, രണ്ടാം പ്രതി വഫയെ കേസിൽ നിന്നും ഒഴിവാക്കിയിരുന്നു. അന്വേഷണ സംഘം സമർപ്പിച്ച കുറ്റപത്രത്തിലെ ശാസ്‌ത്രീയ പരിശോധനാ റിപ്പോർട്ടിൽ ശരീരത്തിൽ മദ്യത്തിന്റെ അംശം ഇല്ലായിരുന്നു. അതിനാൽ, തനിക്കെതിരെയുള്ള കേസ് നിലനിൽക്കില്ല. ഇത് സാധാരണ മോട്ടോർ വാഹനവകുപ്പ് പ്രകാരമുള്ള കേസ് മാത്രമാണെന്നും ശ്രീറാം ഹൈക്കോടതിയിൽ വാദിച്ചിരുന്നു.
എന്നാൽ, നരഹത്യാ കുറ്റത്തിന്റെ കാര്യത്തിൽ കാര്യമായ വസ്‌തുതകൾ കീഴ്‌ക്കോടതി പരിഗണിച്ചില്ലെന്നാണ് സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചത്. കേരളത്തിൽ ചർച്ചാ വിഷയമായ കേസ് വെറും വാഹനാപകടമായി പരിഗണിച്ച് മുന്നോട്ട് പോകാനാകില്ല. നരഹത്യ എന്നതിന് തെളിവുകൾ ഉണ്ട്. ശ്രീറാം ആദ്യഘട്ടത്തിൽ അന്വേഷണവുമായി സഹകരിച്ചില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചിരുന്നു. 2019 ഓഗസ്‌റ്റ് രണ്ടിന് അർധരാത്രിയിലാണ് കെഎം ബഷീർ ശ്രീറാം വെങ്കിട്ടരാമൻ ഓടിച്ച കാറിടിച്ച് കൊല്ലപ്പെട്ടത്. അമിതവേഗത്തിൽ എത്തിയ വാഹനം ബഷീറിനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
Most Read: തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടിയുടെ വീട്ടിൽ ഇഡി റെയ്‌ഡ്