ചെന്നൈ: തമിഴ്‌നാട് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ പൊൻമുടിയുടെ വീട്ടിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്‌ടറേറ്റിന്റെ റെയ്‌ഡ്. മന്ത്രിയുടെ വില്ലുപുരത്തുള്ള വീട്ടിൽ രാവിലെ ഏഴ് മണിയോടെയാണ് റെയ്‌ഡ് ആരംഭിച്ചത്. മന്ത്രിയുമായി ബന്ധപ്പെട്ട മറ്റുപലയിടങ്ങളിലും ഇഡി റെയ്‌ഡ് നടത്തുന്നുണ്ടെന്നാണ് വിവരം. നിലവിൽ ഒമ്പത് സ്‌ഥലങ്ങളിലാണ് ഒരേസമയം ഇഡി റെയ്‌ഡ് പുരോഗമിക്കുന്നത്.
മന്ത്രിയുടെ മകൻ ഗൗതം ശിവമണിയുടെ വീട്ടിൽ ഉൾപ്പെടെയാണ് പരിശോധന നടക്കുന്നത്. എന്നാൽ, പെട്ടെന്നുള്ള ഇഡി റെയ്‌ഡിന്റെ കാരണം വ്യക്‌തമല്ല. വിഴിപ്പുരത്ത് സൂര്യ ട്രസ്‌റ്റിന് കീഴിലുള്ള ഒരു എൻജിനിയറിങ് കോളേജ് ക്യാമ്പസിനുള്ളിലും ഇഡി പരിശോധന നടത്തിവരികയാണ്. തമിഴ്‌നാട്ടിലെ ഡിഎംകെ മന്ത്രി സെന്തിൽ ബാലാജിയുടെ വീട്ടിലും സ്‌ഥാപനങ്ങളിലും മുൻപ് ഇഡി പരിശോധന നടത്തുകയും സെന്തിലിനെ അറസ്‌റ്റ് ചെയ്യുകയും ചെയ്‌തിരുന്നു.
ഇതിന് പിന്നാലെയാണ് മറ്റൊരു മന്ത്രിയുടെ വീട്ടിൽ കൂടി പരിശോധന നടക്കുന്നത്. സെന്തിൽ ബാലാജി കേസിൽ ഡിഎംകെ കടുത്ത പ്രതിഷേധമുയർത്തുന്ന പശ്‌ചാത്തലത്തിൽ കെ പൊൻമുടിയുടെ വീട്ടിലെ റെയ്‌ഡിലും പ്രതിഷേധം ആളിപ്പടരാനാണ് സാധ്യത.
Most Read: മുതലപ്പൊഴിയിലെ അപകടങ്ങൾ; പ്രശ്‌ന പരിഹാരത്തിനായി മന്ത്രിതല യോഗം ഇന്ന്