തിരുവനന്തപുരം: മുതലപ്പൊഴിയിൽ അപകട മരണങ്ങൾ തുടരുന്ന സാഹചര്യത്തിൽ, പ്രശ്‌നപരിഹാരം ചർച്ച ചെയ്യാൻ മന്ത്രിതല സമിതി ഇന്ന് യോഗം ചേരും. ഫിഷറീസ് മന്ത്രി സജി ചെറിയാൻ, മന്ത്രിമാരായ വി ശിവൻകുട്ടി, ആന്റണി രാജു, ജിആർ അനിൽ എന്നിവരാണ് യോഗം ചേരുന്നത്. രാവിലെ സെക്രട്ടറിയേറ്റിലാണ് യോഗം ചേരുക. പൊഴിയിൽ അടിയുന്ന മണൽ പമ്പ് ഉപയോഗിച്ച് നീക്കാനാണ് ആലോചന. പൊഴിക്ക് സമീപം കൂടുതൽ ലൈഫ്‌ഗാർഡുമാരെ നിയോഗിക്കുന്നതും ചർച്ചയാകും.
ഹാർബർ നിർമാണത്തിൽ അശാസ്‌ത്രീയത ഉണ്ടോയെന്ന് പഠിക്കാൻ കേന്ദ്ര ഏജൻസിയായ പൂനെയിലെ സിഡബ്‌ളൂപിആറിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ഇതിന്റെ പഠന റിപ്പോർട്ടും ലഭിക്കും. മുതലപ്പൊഴിയിൽ അപകടത്തിൽ മരിച്ച നാല് മൽസ്യത്തൊഴിലാളികളുടെ കുടുംബത്തിന് അടിയന്തിര സഹായം നൽകുന്നതും ചർച്ച ചെയ്യും. മന്ത്രിതല സംഘം മുഖ്യമന്ത്രിയുമായി ഇന്ന് തന്നെ ചർച്ച നടത്തിയ ശേഷം പ്രഖ്യാപനമുണ്ടാകും.
മുതലപ്പൊഴി അപകടത്തിൽ പ്രതിപക്ഷ സമരം ശക്‌തമാക്കാനായി തീരുമാനിച്ചിട്ടുണ്ട്. ലത്തീൻ സഭയും സർക്കാരിനെതിരെ പ്രതിഷേധത്തിലാണ്. ഈ സാഹചര്യത്തിലാണ് സർക്കാരിന്റെ അടിയന്തിര ഇടപെടൽ. അതേസമയം, കേന്ദ്രമന്ത്രി വി മുരളീധരന്റെ നേതൃത്വത്തിൽ മുതലപ്പൊഴി ഹാർബർ പരിശോധിക്കാൻ കേന്ദ്ര സംഘവും ഇന്നെത്തും.
കേന്ദ്ര ഫിഷറീസ് ഡെവലപ്പ്മെന്റ് കമ്മീഷണറുടെ നേതൃത്വത്തിലുള്ള മൂന്നംഗ സംഘമാണ് വൈകിട്ട് എത്തുന്നത്. നാളെ അടൂർ പ്രകാശ് എംപിയുടെ നേതൃത്വത്തിൽ മുതലപ്പൊഴിയിൽ ഏകദിന ഉപവാസ സമരവും പ്രഖ്യാപിച്ചിട്ടുണ്ട്.
Most Read: ഏക സിവിൽ കോഡ്; സിപിഎം സെമിനാർ നനഞ്ഞ പടക്കമായി മാറിയെന്ന് സുധാകരൻ