തിരുവനന്തപുരം: ഏക സിവിൽ കോഡിനെതിരെ സിപിഎം കോഴിക്കോട് സംഘടിപ്പിച്ച ദേശീയ സെമിനാറിനെ പരിഹസിച്ചു കെപിസിസി പ്രസിഡണ്ട് കെ സുധാകരൻ. സെമിനാർ നനഞ്ഞ പടക്കമായി മാറിയെന്ന് സുധാകരൻ പറഞ്ഞു. ഏക സിവിൽ കോഡിൽ സിപിഎമ്മിന്റെ തനിനിറം സെമിനാറിൽ പുറത്തുവന്നു. അതിന്റെ ജാള്യതയും സിപിഎമ്മിന്റെയും ബിജെപിയുടെയും നിലപാടുകളിലെ സാമ്യതയും ചർച്ചയാകാതെയിരിക്കാനാണ് മരുമോൻ മന്ത്രി ഉൾപ്പടെ കോൺഗ്രസിനെ വിമർശിച്ചു രംഗത്തുവന്നതെന്നും സുധാകരൻ പറഞ്ഞു.
ഏക സിവിൽ കോഡിൽ മാറ്റം വരുത്തണമെന്ന സിപിഎമ്മിന്റെയും ബിജെപിയുടെയും അജൻഡ നടപ്പിലാക്കുന്നതിന് സെമിനാർ വേദി സിപിഎം ദുരൂപയോഗപ്പെടുത്തുകയാണ് ചെയ്‌തത്. ക്ഷണം സ്വീകരിച്ചു എത്തിയവരിൽ ഭൂരിഭാഗവും സിപിഎമ്മിന്റെ അജൻഡയെ സംഘടിതമായി അതേ വേദിയിൽ എതിർത്തത് സിപിഎമ്മിന്റെ ഗൂഢനീക്കങ്ങൾക്കേറ്റ കനത്ത പ്രഹരമാണെന്നും അദ്ദേഹം വിമർശിച്ചു.
സിപിഎമ്മിന്റെ ഇരട്ടത്താപ്പ് നേരത്തെ തിരിച്ചറിഞ്ഞാണ് മുസ്‌ലിം ലീഗ് ക്ഷണം തള്ളിക്കളഞ്ഞത്. പ്രമുഖ നേതാക്കളും വ്യക്‌തികളും വിട്ടുനിന്നു. വൈവിധ്യങ്ങളും ബഹുസ്വരതയും നിലനിൽക്കുന്ന ഇന്ത്യയിൽ ബിജെപിയുടെ ഏകശിലാൽമക ദേശീയതയും അതിനെ പിന്തുണക്കുന്ന സിപിഎമ്മിന്റെ നിലപാടും ആശാസ്യമല്ല. ബഹുസ്വരതയെ ഉയർത്തിപ്പിടിക്കുന്ന കോൺഗ്രസിന് ഇക്കാര്യത്തിൽ സ്‌ഥായിയായ നിലപാടുണ്ടെന്നും അതിന് മതേതര ജനാധിപത്യ വിശ്വാസികളുടെ പിന്തുണ ഉണ്ടെന്നും സുധാകരൻ പറഞ്ഞു.
കേവല രാഷ്‌ട്രീയ നേട്ടത്തിനായി കേരളത്തിന്റെ മതസൗഹാർദ്ദ അന്തരീക്ഷത്തിന്റെ കടയ്‌ക്കൽ കത്തി വെക്കുന്ന സമീപനമാണ് സിപിഎം- ബിജെപി സഖ്യത്തിനുള്ളത്. ഏക സിവിൽ കോഡ് നിയമം കേരളത്തിലെ മുസ്‌ലിംങ്ങളെ മാത്രം ബാധിക്കുന്ന വിഷയമെന്ന മട്ടിലാണ് സിപിഎം അവതരിപ്പിക്കുന്നത്. എന്നാൽ, എല്ലാവിഭാഗം ജനങ്ങളെയും രാജ്യത്തിന്റെ മതേതരത്വത്തെയും ബഹുസ്വരതയെയും ബാധിക്കുന്നതുമായ ഗുരുതരമായ വിഷയമാണിതെന്നും കെ സുധാകരൻ കൂട്ടിച്ചേർത്തു.
Most Read: ‘പ്രതിപക്ഷ സംയുക്‌ത യോഗത്തിൽ പങ്കെടുക്കും’; നിലപാട് വ്യക്‌തമാക്കി ആംആദ്‌മി പാർട്ടി