ന്യൂഡെൽഹി: ബെംഗളൂരുവിൽ തിങ്കളാഴ്‌ച ആരംഭിക്കുന്ന പ്രതിപക്ഷ കക്ഷികളുടെ സംയുക്‌ത സമ്മേളനത്തിൽ പങ്കെടുക്കുമെന്ന് ആംആദ്‌മി പാർട്ടി. അടുത്ത വർഷം നടക്കാനിരിക്കുന്ന പൊതു തിരഞ്ഞെടുപ്പിൽ ബിജെപിക്ക് എതിരായുള്ള തന്ത്രം മെനയുകയെന്നതാണ് ദ്വിദിന സമ്മേളനത്തിന്റെ മുഖ്യലക്ഷ്യം. ഡെൽഹിയിലെ ഭരണത്തിൽ കേന്ദ്രത്തിന്റെ ഇടപെടൽ വർധിപ്പിക്കുന്ന ഓർഡിനൻസിനെതിരെ കോൺഗ്രസ് രംഗത്തുവന്നതിന് പിന്നാലെയാണ് എഎപി തീരുമാനം പ്രഖ്യാപിച്ചത്.
തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ബെംഗളൂരുവിലാണ് പ്രതിപക്ഷ പാർട്ടികളുടെ യോഗം. സോണിയാ ഗാന്ധി യോഗത്തിൽ പങ്കെടുക്കും. അതിനിടെ, എൻഡിഎയും വിശാല മുന്നണി യോഗം ഡെൽഹിയിൽ വിളിച്ചു ചേർത്തു. ചൊവ്വാഴ്‌ചയാണ് മെഗാ എൻഡിഎ യോഗം ചേരുന്നത്. പ്രതിപക്ഷ യോഗത്തിലേക്ക് 24 പാർട്ടികൾക്കും എൻഡിഎ യോഗത്തിലേക്ക് മുപ്പതോളം പാർട്ടികൾക്കുമാണ് ക്ഷണമുള്ളത്.
ജൂലൈ 20ന് ആരംഭിക്കുന്ന പാർലമെന്റ് വർഷകാല സമ്മേളനത്തിൽ, പരീക്ഷണാടിസ്‌ഥാനത്തിൽ ഒറ്റക്കെട്ടായി നിൽക്കുകയെന്നത് കൂടിയാണ് പ്രതിപക്ഷ യോഗത്തിന്റെ ലക്ഷ്യം. ബിജെപി അധ്യക്ഷൻ ജെപി നദ്ദയുടെയും പ്രധാനമന്ത്രി നരേന്ദ്രമോദിയുടെയും അധ്യക്ഷതയിലാണ് എൻഡിഎ യോഗം. ഡെൽഹിയിലെ അശോക് ഹോട്ടലിൽ ചൊവ്വാഴ്‌ച വൈകിട്ട് നടക്കുന്ന വിശാല എൻഡിഎ യോഗത്തിലേക്ക് പാർലമെന്റിൽ അംഗങ്ങളില്ലാത്ത പാർട്ടികൾക്കും ക്ഷണമുണ്ട്.
Most Read: എഐ വീഡിയോകൾ തട്ടിപ്പ്; നഷ്‌ടപ്പെട്ട പണം തിരിച്ചു പിടിച്ചു സൈബർ പോലീസ്