പാറ്റ്ന: തിരഞ്ഞെടുപ്പിന് ശേഷമുള്ള ആദ്യ എൻഡിഎ യോഗം ഇന്ന് ബിഹാറിൽ ചേരും. തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്യാൻ ചേരുന്ന യോഗം മുഖ്യമന്ത്രിയുടെ കാര്യത്തിലും തീരുമാനമെടുക്കും. സർക്കാർ രൂപീകരണ ചർച്ചകളും യോഗത്തിലുണ്ടാകും. നിതീഷ് കുമാർ തന്നെയായിരിക്കും അടുത്ത മുഖ്യമന്ത്രിയെന്നാണ് തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലടക്കം പറഞ്ഞിരുന്നത്.
എന്നാൽ ഇക്കാര്യത്തിൽ തീരുമാനം എൻഡിഎക്ക് വിട്ടുനൽകുന്നുവെന്നു നിതീഷ് കുമാർ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ബിജെപിയും ജെഡിയുവും കൂടാതെ ഹുന്ദുസ്ഥാനി അവാം മോർച്ച, വികാസ് ശീൽ ഇൻസാൻ പാർട്ടികളും യോഗത്തിൽ പങ്കെടുക്കും. തിരഞ്ഞെടുപ്പിൽ ഇരു പാർട്ടികളും നാല് സീറ്റ് വീതം നേടിയിരുന്നു.
Also Read: പകർപ്പവകാശ ലംഘനം; അമിത് ഷായുടെ ചിത്രം നീക്കം ചെയ്ത് ട്വിറ്റർ
മുഖ്യമന്ത്രി സ്ഥാനത്തേക്ക് താൻ അവകാശവാദം ഉന്നയിച്ചിട്ടില്ലെന്നും ആത് ആരാകണമെന്ന് എൻഡിഎ തീരുമാനിക്കുമെന്നുമാണ് ഇന്നലെ ജെഡിയു നേതാവ് നിതീഷ് കുമാർ പറഞ്ഞത്. എൻഡിഎ മുന്നണിയെയാണ് ബിഹാർ ജനത തിരഞ്ഞെടുത്തത്. ആ മുന്നണി തന്നെ സർക്കാർ രൂപീകരിക്കുമെന്നും നിതീഷ് പറഞ്ഞിരുന്നു.
ദീപാവലിക്ക് മുൻപോ ശേഷമോ ആയിരിക്കും സർക്കാർ രൂപീകരണം. അക്കാര്യത്തിൽ നിലവിൽ തീരുമാനം വന്നിട്ടില്ലെന്നും പറഞ്ഞ നിതീഷ്, തിരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് വിശകലനം നടത്തുകയാണെന്നും കൂട്ടിച്ചേർത്തു.