ന്യൂഡെൽഹി: പ്രായപൂർത്തിയായ സ്ത്രീക്ക് ഇഷ്ടമുള്ള ഏതൊരാൾക്കൊപ്പവും എവിടെയും താമസിക്കാനും ജീവിക്കാനും ഇഷ്ടമുള്ള വിവാഹം ചെയ്യാനും അവകാശമുണ്ടെന്ന് ഡെൽഹി ഹൈകോടതിയും.
താൻ സ്നേഹിക്കുന്ന വ്യക്തിയെ വിവാഹം കഴിക്കാൻ വീടുപേക്ഷിച്ച പ്രായപൂർത്തിയായ ഒരു സ്ത്രീക്ക് പിന്തുണ നൽകിയാണ് ഡെൽഹി ഹൈകോടതി പൗരാവകാശങ്ങൾക്ക് ശക്തി പകരുന്നത്. സമാനമായ കേസിൽ പരമോന്നത കോടതിയുടെ വിധിയുടെ ചുവട് പിടിച്ചാണ് ഡെൽഹി ഹൈകോടതി വിധി.
2018ൽ ദയാവന്തി എന്ന യുവതിയെ ഒരാൾ തട്ടിക്കൊണ്ടുപോയി ഹരിയാനയിലെ ഗ്രാമത്തിൽ ബലമായി കൂടെ പാർപ്പിക്കുകയാണെന്ന പരാതിയുമായി അവരുടെ സഹോദരനും സഹോദരിയും സമർപ്പിച്ച ഹേബിയസ് കോർപസ് ഹർജിയിലാണു ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ അന്നത്തെ വിധി ഉണ്ടായത്. ദയാവന്തി കോടതി മുൻപാകെ ഹാജരായി താൻ ജഗദീഷ് എന്നയാൾക്കൊപ്പം സ്വമേധയാ താമസിക്കുകയാണെന്നും ജഗദീഷിനോപ്പം തുടരാനാണ് ആഗ്രഹമെന്നും പറഞ്ഞതിനെ തുടർന്നാണു കോടതി “പ്രായ പൂർത്തിയെത്തിയ സ്ത്രീക്ക് ഇഷ്ടമുള്ളയിടത്തു ജീവിക്കാനും ഇഷ്ടമുള്ളയാളെ വിവാഹം ചെയ്യാനും ഭരണഘടന അനുസരിച്ച് ഇഷ്ടമുള്ള രീതിയിൽ ജീവിക്കാനും അവകാശമുണ്ട്“ എന്ന വിധി പ്രസ്താവം നടത്തിയത്.
പരമോന്നത നീതിപീഠം നടത്തിയ ഈ വിധിക്ക് ശേഷം സമാനമായ നിരവധി വിധികൾ കോടതികൾ നടത്തിയിട്ടുണ്ട്. എങ്കിലും പിന്നെയും പോലീസ് അധികാരികൾ അനാവശ്യമായി കേസെടുക്കുകയും അത് കോടതിയിൽ എത്തുന്നതും പലപ്പോഴും കോടതികൾക്ക് തലവേദന സൃഷ്ടിക്കുന്നുണ്ട്.
കോടതിയിൽ ഹാജരാക്കണമെന്ന് ആവശ്യപ്പെട്ട് സുലേഖ എന്ന യുവതിയുടെ കുടുംബാംഗങ്ങൾ സമർപ്പിച്ച ഹേബിയസ് കോർപ്പസ് ഹർജിയിലാണ് ഡെൽഹി ഹൈകോടതിയുടെ ഇന്നത്തെ ഉത്തരവ്. ഹർജി പ്രകാരം സെപ്റ്റംബർ 12ന് സുലേഖയെ വീട്ടിൽ നിന്ന് കാണാതായി. ഇതിൽ ബബ്ലു എന്ന വ്യക്തിയെ സംശയിക്കുന്നതായും പരാതിയിൽ പറഞ്ഞിരുന്നു. വീഡിയോ കോൺഫറൻസ് വഴി കോടതിയിൽ ഹാജരായ യുവതി “താൻ സ്വന്തം സ്വാതന്ത്ര്യവും താൽപര്യവും അനുസരിച്ചാണ് ബബ്ലുവിനൊപ്പം പോയതെന്നും അതിൽ ആരുടെയും സമ്മർദ്ദം ഉണ്ടായിട്ടില്ലെന്നും“ കോടതിയിൽ വ്യക്തമാക്കി.
തുടർന്നാണ് കോടതി “സുലേഖയെ ബബ്ലുവിന്റെ വസതിയിലേക്ക് കൊണ്ടുപോകാൻ ഞങ്ങൾ പൊലീസ് അധികാരികളോട് നിർദ്ദേശിക്കുന്നു. നിയമം കൈയിലെടുക്കരുതെന്നും സുലേഖയെയോ ബബ്ലുവിനെയോ ഭീഷണിപ്പെടുത്തരുതെന്നും പൊലീസ് അധികാരികൾ ഹർജിക്കാരോടും സുലേഖയുടെ മാതാപിതാക്കളോടും ഉപദേശിക്കണം. സുലേഖ ബബ്ലുവിനൊപ്പം താമസിക്കുന്ന പ്രദേശത്തെ പൊലീസ് സ്റ്റേഷനിലെ ബീറ്റ് കോൺസ്റ്റബിൾമാരുടെ മൊബൈൽ ഫോൺ നമ്പറുകൾ സുലേഖയ്ക്കും ബബ്ലുവിനും നൽകണം. ആവശ്യമെങ്കിൽ പൊലീസ് ഉദ്യോഗസ്ഥരുമായി ബന്ധപ്പെടാൻ ഇത് സഹായിക്കും”. ഇതായിരുന്നു ഡെൽഹി ഹൈകോടതിയുടെ ഉത്തരവ്.
Most Read: ഗോവധ നിരോധനം കര്‍ണാടകയിലും; നിയമസഭാ സമ്മേളനത്തില്‍ ബില്ല് അവതരിപ്പിക്കും