ന്യൂഡെൽഹി: പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐ അന്വേഷിക്കുന്നതിന് എതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹരജി സുപ്രീം കോടതി തള്ളി. എത്രയും പെട്ടന്ന് കേസുമായി ബന്ധപ്പെട്ട കേസ് ഡയറി സിബിഐക്ക് കൈമാറണമെന്ന് ജസ്റ്റിസ് നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു.
പോലീസ് കൃത്യമായി കേസ് അന്വേഷിക്കുന്നുണ്ടെന്നും സിബിഐ അന്വേഷിക്കേണ്ട കാര്യമില്ലെന്നുമുള്ള സംസ്ഥാന സർക്കാരിന്റെ വാദം സുപ്രീം കോടതി അംഗീകരിച്ചില്ല. കേസ് സിബിഐക്ക് കൈമാറിയതുകൊണ്ട് പോലീസിന്റെ ആത്മവീര്യം ഇല്ലാതാകുന്നില്ലെന്ന് കോടതി നിരീക്ഷിച്ചു. കേസിന്റെ മെറിറ്റിലേക്ക് ഇപ്പോൾ കടക്കുന്നില്ലെന്നും കോടതി വ്യക്തമാക്കി.
2019 ഒക്ടോബറിൽ സിബിഐ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിരുന്നതായി സിബിഐക്ക് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഇന്ന് സുപ്രീം കോടതിയെ അറിയിച്ചു. ഹൈക്കോടതി സിംഗിൾ ബെഞ്ച് വിധിക്ക് പിന്നാലെയാണ് അന്വേഷണം ആരംഭിച്ചത്. ഇതിന്റെ ഭാഗമായി കൊല്ലപ്പെട്ട ശരത് ലാലിന്റെയും കൃപേഷിന്റേയും കുടുംബാംഗങ്ങളുടെ മൊഴിയും രേഖപ്പെടുത്തിയിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ സഹകരിക്കാത്തത് കൊണ്ട് അന്വേഷണത്തിൽ കാര്യമായ പുരോഗതി നേടാൻ കഴിഞ്ഞിട്ടില്ലെന്ന് സിബിഐ സുപ്രീം കോടതിയെ അറിയിച്ചു.
കേസ് ഡയറി ആവശ്യപ്പെട്ട് ഡിവൈഎസ്പി, എസ്പി, ഡിഐജി, ഡിജിപി വരെയുള്ള ഉദ്യോഗസ്ഥരെ സമീപിച്ചുവെങ്കിലും ലഭിച്ചില്ല. അന്വേഷണത്തിൽ പുരോഗതി ഉണ്ടാകണമെങ്കിൽ കേസുമായി ബന്ധപ്പെട്ട രേഖകൾ ലഭിക്കണമെന്നും തുഷാർ മേത്ത കോടതിയിൽ പറഞ്ഞു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് കേസ് രേഖകൾ എത്രയും പെട്ടെന്ന് കൈമാറാൻ സുപ്രീം കോടതി നിർദേശിച്ചിരിക്കുന്നത്.
2019 ഫെബ്രുവരി 17-നായിരുന്നു കാസർഗോഡ് കല്യോട്ട് വെച്ച് ബൈക്കിൽ സഞ്ചരിക്കുക ആയിരുന്ന യൂത്ത് കോൺഗ്രസ് പ്രവർത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തിയത്. ഇവരുടെ ബന്ധുക്കൾ നൽകിയ ഹരജിയിലാണ് ഹൈക്കോടതി കേസ് സിബിഐക്ക് വിട്ടത്.
National News: തുടർച്ചയായ രണ്ടാം മാസവും ജിഎസ്ടി നികുതി പിരിവ് ഒരുലക്ഷം കോടി കടന്നു