തിരുവനന്തപുരം : ഇത്തവണത്തെ തദ്ദേശ തിരഞ്ഞെടുപ്പിന്റെ തലേ ദിവസം വൈകുന്നേരം മൂന്ന് മണി വരെ പ്രത്യേക വോട്ടര്‍ പട്ടികയില്‍ ഇടം നേടാത്തവര്‍ക്ക് ഡെസിഗ്‌നേറ്റഡ് മെഡിക്കല്‍ ഓഫീസറുടെ(ഡിഎംഒ) സാക്ഷ്യപത്രം ഉണ്ടെങ്കില്‍ മാത്രമേ വോട്ടെടുപ്പ് ദിവസം ബൂത്തിലെത്തി വോട്ട് ചെയ്യാന്‍ സാധിക്കൂ. കോവിഡ് രോഗബാധിതരായി ചികിൽസയില്‍ കഴിയുന്നവരും ക്വാറന്റൈനില്‍ കഴിയുന്നവരുമാണ് പ്രത്യേക വോട്ടര്‍മാര്‍. വോട്ടെടുപ്പിന്റെ തലേ ദിവസം വൈകുന്നേരം 3 മണിക്ക് ശേഷം കോവിഡ് സ്‌ഥിരീകരിക്കുന്ന ആളുകള്‍ക്ക് വോട്ടെടുപ്പ് ദിവസം വൈകുന്നേരം 6 മണി കഴിഞ്ഞ് ബൂത്തിലെത്തി വോട്ട് ചെയ്യാം. എന്നാല്‍ സാക്ഷ്യപത്രം ഉണ്ടെങ്കില്‍ മാത്രമേ വോട്ട് ചെയ്യാന്‍ അനുവദിക്കാവൂ എന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉദ്യോഗസ്‌ഥര്‍ക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം.
കോവിഡ് സ്‌ഥിരീകരിച്ച വ്യക്‌തിയാണോ, ക്വാറന്റൈനില്‍ കഴിയുന്ന ആളാണോ എന്ന് ടിഎംഒ സാക്ഷ്യപത്രത്തില്‍ സാക്ഷ്യപ്പെടുത്തണം. തുടർന്ന് ഇക്കാര്യം വരണാധികാരി വഴി തിരഞ്ഞെടുപ്പ് ഉദ്യോഗസ്‌ഥര്‍ക്ക് കൈമാറണം. ശേഷം ഇവര്‍ക്ക് വോട്ടെടുപ്പ് ദിവസം വൈകുന്നേരം 6 മണിക്ക് ശേഷം ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്താം. സാധാരണ വോട്ടര്‍മാര്‍ വോട്ട് ചെയ്‌ത് കഴിഞ്ഞാല്‍ മാത്രമേ പ്രത്യേക വോട്ടര്‍മാര്‍ക്ക് സമയം അനുവദിക്കുകയുള്ളൂ. കൂടാതെ ഇവര്‍ പിപിഇ കിറ്റ് ധരിച്ചു വേണം പോളിംഗ് ബൂത്തിലെത്താന്‍.
പിപിഇ കിറ്റ് ധരിച്ചെത്തി വോട്ട് ചെയ്യാനുള്ള അനുമതി ഉള്ള സാഹചര്യത്തില്‍ കള്ളവോട്ട് ചെയ്യാനുള്ള സാധ്യതകള്‍ കൂടുതലാണ്. അതിനാല്‍ തന്നെ ഉദ്യോഗസ്‌ഥര്‍ ആവശ്യപ്പെട്ടാല്‍ പിപിഇ കിറ്റിന്റെ മുഖാവരണം മാറ്റണം. കൂടാതെ ഈ സമയം ഉദ്യോഗസ്‌ഥരും പിപിഇ കിറ്റ് നിര്‍ബന്ധമായും ധരിച്ചിരിക്കണം. വോട്ടെടുപ്പിന്റെ തലേ ദിവസം 3 മണി വരെ പ്രത്യേക വോട്ടര്‍മാരുടെ പട്ടിക തയ്യാറാക്കുന്നതിനാല്‍ ബൂത്തിലെത്തി വോട്ട് ചെയ്യുന്ന പ്രത്യേക വോട്ടർമാരുടെ എണ്ണം താരതമ്യേന കുറവായിരിക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിലയിരുത്തല്‍.
Read also : തദ്ദേശ തിരഞ്ഞെടുപ്പ്; ഉദ്യോഗസ്‌ഥര്‍ക്കുള്ള രണ്ടാം ഘട്ട പരിശീലനം ഏഴിന് ആരംഭിക്കും