ന്യൂഡെൽഹി: കേന്ദ്ര മന്ത്രിമാരുമായുള്ള ചർച്ച ഫലം കണ്ടില്ലെങ്കിൽ ഏത് നിമിഷവും പ്രക്ഷോഭം ശക്‌തമാക്കാൻ തയാറായി കർഷകർ. കർഷക സമരത്തിന്റെ എട്ടാം ദിവസം വിവിധ സംസ്‌ഥാനങ്ങളിൽ നിന്നുള്ള നിരവധി കർഷകരാണ് രാജ്യതലസ്‌ഥാനത്തേക്ക് ഒഴുകിയത്.
ഡെൽഹി-മീററ്റ് ദേശീയപാതയിലൂടെ വ്യാപകമായി കർഷകർ എത്തി തുടങ്ങിയതോടെ അതിർത്തി അടച്ചു. ഗാസിപ്പുരിൽ നൂറ് കണക്കിന് ട്രാക്‌ടറുകളിൽ കർഷകർ പ്രത്യക്ഷപ്പെട്ടതോടെ ഇവിടെ കൂടുതൽ അർധസൈനികരെ കേന്ദ്രസർക്കാർ വിന്യസിച്ചു. നഗരാതിർത്തികളിൽ 45 കമ്പനി അർധസൈനികരെ വിന്യസിക്കാനും തീരുമാനിച്ചിട്ടുണ്ട്.
Also Read: കാര്‍ഷിക നിയമങ്ങള്‍ പരിശോധിക്കണം; സംഘപരിവാര്‍ കര്‍ഷക സംഘടനകള്‍
ഇതിനിടെ, സമരത്തിന് പിന്തുണയേകി സായുധരായി നടക്കുന്ന നിഹാംഗ് സിഖുകാരും വ്യാഴാഴ്‌ച സിംഘു അതിർത്തിയിൽ എത്തിയിരുന്നു. കർഷകർ പ്രവഹിച്ചതോടെ സിംഘു, തിക്രി, നോയ്‌ഡ, ഗാസിപ്പുർ അതിർത്തികൾ പൂർണമായും അടച്ചു. ത്സറോഡ അതിർത്തിയിൽ വാഹനഗതാഗതം നിരോധിച്ചു. ബദുസരായ്, ഝാതികേഡ അതിർത്തിയിൽ ഇരുചക്ര വാഹനങ്ങൾക്കും ചെറു വാഹനങ്ങൾക്കും മാത്രമേ പ്രവേശന അനുമതിയുള്ളൂ. ഗുഡ്‌ഗാവ്, ജജ്ജാർ-ബഹാദൂർഗഢ് അതിർത്തികൾ കഴിഞ്ഞ ദിവസം അടച്ചിരുന്നു. യുപി അതിർത്തിയായ നോയ്‌ഡയിൽ അംബേദ്‌കർ പാർക്കിലാണ് കർഷകർ പ്രക്ഷോഭം നടത്തുന്നത്.