തിരുവനന്തപുരം: തദ്ദേശസ്‌ഥാപന തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ടത്തില്‍ ഇന്ന് തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി ജില്ലകളില്‍ വോട്ടെടുപ്പ് നടക്കും. 395 തദ്ദേശ സ്‌ഥാപനങ്ങളില്‍ 6910 വാര്‍ഡുകളിലേക്ക് 88,26,873 വോട്ടര്‍മാര്‍ ഇന്ന് വിധിയെഴുതും.
പോളിങ് രാവിലെ ഏഴുമുതല്‍ വൈകീട്ട് ആറുവരെയാണ്. ഒന്നാംഘട്ടത്തില്‍ ആകെ വോട്ടര്‍മാരില്‍ 41,58,395 പുരുഷന്‍മാരും 46,68,267 സ്‍ത്രീകളും 61 ട്രാന്‍സ്ജെന്‍ഡേർസുമാണ് ഉള്ളത്. കൂടാതെ 150 പ്രവാസികളുമുണ്ട്. 42,530 കന്നിവോട്ടര്‍മാരാണ് ഇത്തവണ പോളിങ് ബൂത്തിലേക്ക് എത്തുക.
തിങ്കളാഴ്‌ച മൂന്നിനുശേഷം കോവിഡ് സ്‌ഥിരീകരിച്ചവര്‍ക്കും ക്വാറന്റീനിലായവര്‍ക്കും പിപിഇ കിറ്റ് ധരിച്ച് ബൂത്തിലെത്തി വൈകീട്ട് ആറുമണിയോടെ വോട്ടുചെയ്യാന്‍ അനുമതിയുണ്ട്.
11,225 പോളിങ് ബൂത്തുകളും തിരഞ്ഞെടുപ്പിന്റെ കൃത്യമായ നടത്തിപ്പിനായി 56,122 ഉദ്യോഗസ്‌ഥരെയും സജ്ജമാക്കി. കൂടാതെ 320 പ്രശ്‌നസാധ്യതാ ബൂത്തുകളില്‍ വെബ്‌കാസ്‌റ്റിങ് സംവിധാനവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്‌ച ബൂത്തുകളില്‍ പോളിങ് സാമഗ്രികള്‍ വിതരണം ചെയ്‌തിരുന്നു.
അതേസമയം കൊല്ലം ജില്ലയിലെ പന്‍മന ഗ്രാമപ്പഞ്ചായത്തില്‍ രണ്ടുവാര്‍ഡുകളിലും ആലപ്പുഴ ചെട്ടികുളങ്ങര ഗ്രാമപ്പഞ്ചായത്തിലെ ഒരു വാര്‍ഡിലും തിരഞ്ഞെടുപ്പ് നടക്കില്ല. സ്‌ഥാനാര്‍ഥികളുടെ മരണത്തെ തുടര്‍ന്നാണ് ഇവിടങ്ങളില്‍ തിരഞ്ഞെടുപ്പ് മാറ്റിവെച്ചത്.
തിരഞ്ഞെടുപ്പ് നടക്കുന്ന വാര്‍ഡുകള്‍: തിരുവനന്തപുരം- 1727, കൊല്ലം- 1596, പത്തനംതിട്ട- 1042, ആലപ്പുഴ- 1564, ഇടുക്കി- 981.
തിരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടമായി കോട്ടയം, എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, വയനാട് ജില്ലകളില്‍ വ്യാഴാഴ്‌ച വോട്ടെടുപ്പ് നടക്കും. ഇവിടങ്ങളില്‍ പരസ്യപ്രചാരണം ചൊവ്വാഴ്‌ച വൈകീട്ട് ആറിനു സമാപിക്കും. 14നാണ് ബാക്കി നാലു ജില്ലകളില്‍ തിരഞ്ഞെടുപ്പ് നടക്കുക.
Read Also: കർഷകരുടെ ഭാരത് ബന്ദ് ഇന്ന്; ഡെൽഹിയിൽ കനത്ത സുരക്ഷ, കേരളത്തെ ഒഴിവാക്കി