ന്യൂഡെൽഹി: കേന്ദ്ര സർക്കാർ കൊണ്ടുവന്ന പുതിയ കാർഷിക നിയമങ്ങൾ പിൻവലിക്കണം എന്നാവശ്യപ്പെട്ട് കർഷക സംഘടനകൾ ആഹ്വാനം ചെയ്‌ത ഭാരത് ബന്ദ് ഇന്ന്. 25ഓളം രാഷ്‌ട്രീയ പാർട്ടികളും 10 തൊഴിലാളി സംഘടനകളും 51 ട്രാന്‍സ്‌പോര്‍ട്ട് യൂണിയനുകളും ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പ് നടക്കുന്നതിനാൽ കേരളത്തെ ബന്ദിൽ നിന്ന് ഒഴിവാക്കി.
കേന്ദ്ര സർക്കാർ വിളിച്ച ചർച്ച നാളെ നടക്കാനിരിക്കെയാണ് ഇന്ന് ബന്ദ് നടക്കുന്നത്. നേരത്തെ വിളിച്ച ചർച്ചകളെല്ലാം പരാജയപ്പെട്ടതിനെ തുടർന്നാണ് കർഷകർ ഭാരത് ബന്ദിന് ആഹ്വാനം നൽകിയത്. നിയമം പിൻവലിക്കുകയല്ലാതെ മറ്റൊരു വിട്ടുവീഴ്‌ചക്കും തയ്യാറല്ലെന്ന നിലപാടിൽ ഉറച്ചു നിൽക്കുകയാണ് കർഷകർ.
തീർത്തും സമാധാനപരമായിരിക്കും ബന്ദ് എന്ന് കർഷകർ അറിയിച്ചു. അവശ്യ സർവീസുകളെ തടയില്ല. എന്നാൽ കനത്ത സുരക്ഷയാണ് ഡെൽഹി പോലീസ് അതിർത്തിയിൽ ഒരുക്കിയിരിക്കുന്നത്. നിർബന്ധിച്ച് കടകൾ അടപ്പിക്കുകയും വാഹനങ്ങൾ തടയുകയും ചെയ്യുന്നവർക്ക് എതിരെ കർശന നടപടിയുണ്ടാകുമെന്ന് ഡെൽഹി പോലീസ് പറഞ്ഞു.
ഗതാഗതം നിയന്ത്രിക്കുന്നതിനും അനിഷ്‌ട സംഭവങ്ങൾ ഒഴിവാക്കുന്നതിനും അതിർത്തികളിലും നഗരത്തിലെ പ്രധാന റോഡുകളിലും 4,000 ത്തോളം ട്രാഫിക് ഉദ്യോഗസ്‌ഥരെയും ആയിരക്കണക്കിന് സുരക്ഷാ ഉദ്യോഗസ്‌ഥരെയും വിന്യസിക്കും. നോയിഡയിൽ ഇന്നലെ നിരോധനാജ്‌ഞ പ്രഖ്യാപിച്ചിരുന്നു. ജനുവരി രണ്ട് വരെയാണ് നിരോധനാജ്‌ഞ പ്രഖ്യാപിച്ചത്.
Also Read: കൊവാക്‌സിൻ അടിയന്തര ഉപയോഗത്തിന് അനുമതി തേടി ഭാരത് ബയോടെക്