ന്യൂഡെൽഹി: ആം ആദ്മി പാർട്ടി സ്ഥാപക നേതാവും ഡെൽഹി ഉപമുഖ്യമന്ത്രിയുമായ മനീഷ് സിസോദിയയുടെ വീട് ബിജെപിക്കാർ ആക്രമിച്ചുവെന്ന് പരാതി. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹ മാദ്ധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്.
ജനാധിപത്യത്തിൽ രാഷ്ട്രീയ നേതാക്കളെ ലക്ഷ്യം വെച്ചുകൊണ്ട് ഇത്തരത്തിലുള്ള ആക്രമണങ്ങൾ നടത്തുന്നത് ഖേദകരമാണെന്ന് ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ ട്വിറ്ററിൽ കുറിച്ചു. കേന്ദ്ര പ്രതിരോധ മന്ത്രി രാജ്നാഥ് സിങ്ങിനെ ട്വീറ്റിൽ ടാഗ് ചെയ്ത് കൊണ്ടായിരുന്നു മുഖ്യമന്ത്രിയുടെ പരാമർശം. സംഭവത്തിൽ ഡെൽഹി പോലീസിനെ നിയന്ത്രിക്കുന്ന കേന്ദ്ര സർക്കാർ വിശദമായ അന്വേഷണം നടത്തണമെന്ന് കെജ്രിവാൾ ആവശ്യപ്പെട്ടു. മനീഷ് സിസോദിയയും ആം ആദ്മി പാർട്ടി നേതാവ് അതിഷിയും ആക്രമണത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ട്വീറ്റ് ചെയ്തിട്ടുണ്ട്.
അക്രമാസക്തമായ ഒരുകൂട്ടം ആളുകൾ സിസോദിയയുടെ വീട്ടിലേക്ക് ഇടിച്ചുകയറുന്നതിനെ ദൃശ്യങ്ങളാണ് വീഡിയോയിലുള്ളത്. പോലീസ് ഉദ്യോഗസ്ഥരെ മറികടന്നാണ് ഇവർ എത്തിയത്. കൂട്ടത്തിൽ ഒരാളുടെ കയ്യിൽ തോക്കുള്ളതായും വീഡിയോയിൽ കാണാം.
Also Read: കാര്‍ഷിക നിയമങ്ങള്‍ മേഖലയിലെ വികസനത്തിന്; പിന്‍വലിക്കില്ലെന്ന് ആവര്‍ത്തിച്ച് കൃഷിമന്ത്രി
‘ഇന്ന് ബിജെപി പ്രവർത്തകർ എന്റെ വീടിന്റെ വാതിൽ തകർത്ത് അകത്ത് കടന്ന് എന്റെ ഭാര്യയെയും മക്കളെയും ആക്രമിക്കാൻ ശ്രമിച്ചു. ഡെൽഹിയിലെ രാഷ്ട്രീയത്തിൽ പരാജയപ്പെട്ടെങ്കിൽ ഞങ്ങളെ നിങ്ങൾ ഈ രീതിയിലാണോ കൈകാര്യം ചെയ്യുന്നത്?‘ ആഭ്യന്തര മന്ത്രി അമിത് ഷായെ ടാഗ് ചെയ്തു കൊണ്ട് മനീഷ് സിസോദിയ ട്വിറ്ററിൽ കുറിച്ചു. സംഭവം നടക്കുമ്പോൾ സിസോദിയ വീട്ടിൽ ഉണ്ടായിരുന്നില്ല.
आज बीजेपी के गुंडे मेरी ग़ैरमौजूदगी में मेरे घर के दरवाज़े तोड़कर अंदर घुस गए और मेरे बीवी बच्चों पर हमला करने की कोशिश की. @AmitShah जी आज आप दिल्ली में राजनीति में हार गए तो अब इस तरह से हमें निपटाएँगे? pic.twitter.com/aDwjz6DR3B
— Manish Sisodia (@msisodia) December 10, 2020
കേന്ദ്ര സർക്കാർ നടപ്പാക്കിയ കാർഷിക ബില്ലുകൾക്കെതിരെ സമരം ചെയ്യുന്ന കർഷകരെ സന്ദർശിച്ചതിന് പിന്നാലെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ കഴിഞ്ഞ ദിവസം വീട്ടുതടങ്കലിൽ ആക്കിയെന്ന് ആം ആദ്മി പാർട്ടി ആരോപിച്ചിരുന്നു. എന്നാൽ, പോലീസ് ഇത് നിഷേധിച്ചു.