ന്യൂഡെല്‍ഹി : കേന്ദ്രസര്‍ക്കാര്‍ നടപ്പാക്കിയ കാര്‍ഷിക ഭേദഗതി നിയമങ്ങള്‍ കാര്‍ഷിക മേഖലയിലെ വികസനത്തിനും, കര്‍ഷകരെ സഹായിക്കാനും വേണ്ടിയാണെന്ന് ആവര്‍ത്തിച്ച് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിംഗ് തോമര്‍. അതിനാല്‍ തന്നെ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യമെമ്പാടും അലയടിക്കുന്ന കര്‍ഷക സമരത്തിനിടയിലാണ് വീണ്ടും നിലപാട് ആവര്‍ത്തിച്ച് കൃഷിമന്ത്രി രംഗത്തെത്തിയത്.
കാർഷിക നിയമങ്ങൾ പിന്‍വലിക്കില്ലെന്ന് വ്യക്‌തമാക്കിയ കേന്ദ്ര സര്‍ക്കാര്‍ രേഖാമൂലം ഉറപ്പ് നല്‍കാമെന്ന് വ്യക്‌തമാക്കി നിര്‍ദേശങ്ങള്‍ മുന്നോട്ട് വച്ചിരുന്നു. ഈ നിര്‍ദേശങ്ങള്‍ കര്‍ഷക സംഘടനകള്‍ ചര്‍ച്ച ചെയ്യണമെന്നും, അതിന് ശേഷം സര്‍ക്കാരുമായി ചര്‍ച്ചക്ക് തയ്യാറാണെങ്കില്‍ അറിയിക്കണമെന്നും കൃഷിമന്ത്രി പറഞ്ഞു. കൂടാതെ ആവശ്യമെങ്കില്‍ നിയമങ്ങളില്‍ വ്യത്യാസം വരുത്താന്‍ തയ്യാറാണെന്നും, പക്ഷേ നിയമങ്ങള്‍ പിന്‍വലിക്കാന്‍ ഒരുക്കമല്ലെന്നും മന്ത്രി പറഞ്ഞു.
ഇതൊനോടകം തന്നെ കര്‍ഷക സംഘടനകളുമായി നിരവധി തവണ ചര്‍ച്ച നടത്തിയെങ്കിലും, കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കണമെന്ന ആവശ്യത്തില്‍ സംഘടനകള്‍ ഉറച്ചു നില്‍ക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട എല്ലാ ആശങ്കകള്‍ക്കും, സംശയങ്ങള്‍ക്കും മറുപടി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാണ്. അതിനാല്‍ തന്നെ സംഘടനകള്‍ സര്‍ക്കാര്‍ മുന്നോട്ട് വച്ച നിര്‍ദേശങ്ങള്‍ പരിഗണിക്കണമെന്ന് അദ്ദേഹം വ്യക്‌തമാക്കി.
Read also : മുംബൈയിൽ ലഹരിമരുന്ന് വേട്ട തുടരുന്നു; മേക്കപ്പ്മാൻ പിടിയിൽ