കൊൽക്കത്ത: ബിജെപി അധ്യക്ഷനായ ജെപി നഡ്ഡയുടെ വാഹനവ്യൂഹത്തിന് നേരെ ബംഗാളിൽ നടന്ന ആക്രമണത്തെ ‘സ്‌പോൺസേഡ് വയലൻസെ’ന്ന് വിശേഷിപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. സംഭവത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രാലയം സംസ്‌ഥാന സർക്കാരിനോട് റിപ്പോർട്ട് തേടിയിട്ടുണ്ട്. ആക്രമണം സുരക്ഷാ വീഴ്‌ചയാണെന്ന് ചൂണ്ടിക്കാട്ടി ബംഗാളിലെ ബിജെപി നേതാവ് ദിലീപ് ഘോഷ് നേരത്തെ ആഭ്യന്തര മന്ത്രിക്കും സംസ്‌ഥാന സർക്കാരിനും കത്തയച്ചിരുന്നു.
ക്രമണത്തിൽ ഗവർണർ ജഗ്‌ദീപ് ജഗ്‌ദീപ് ധൻഖർ ആശങ്ക പ്രകടിപ്പിച്ചു . ക്രമസമാധാന തകർച്ചക്കെതിരെ ജാഗ്രത പാലിക്കാൻ ചീഫ് സെക്രട്ടറിയോടും ബംഗാൾ പോലീസ് മേധാവിയോടും ഗവർണർ നിർദേശിച്ചു.
രണ്ട് ദിവസത്തെ സന്ദർശനത്തിനായി കഴിഞ്ഞ ദിവസം ബംഗാളിലെത്തിയ ജെപി നഡ്ഡയുടെ വാഹന വ്യൂഹത്തിന് നേരെയാണ് ആക്രമണം ഉണ്ടായത്. പാർട്ടി പ്രവർത്തകരുടെ യോഗത്തിൽ പങ്കെടുക്കാനായി സൗത്ത് 24 പാർഗനാസ് ജില്ലയിലെ ഡയമണ്ട് ഹാർബറിലേക്കുള്ള യാത്രക്കിടയിലാണ് കല്ലേറുണ്ടായത്. നഡ്ഡയോടൊപ്പം ഉണ്ടായിരുന്ന ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയ് വർഗീയ ഉൾപ്പടെ നിരവധിപ്പേർക്ക് പരിക്കേറ്റതായി ബിജെപി അറിയിച്ചു. എന്നാൽ ബുള്ളറ്റ് പ്രൂഫ് കാറിലായിരുന്ന നഡ്ഡക്ക് പരിക്കേറ്റില്ല. ദുർഗാ ദേവിയുടെ അനുഗ്രഹം കൊണ്ടാണ് രക്ഷപ്പെട്ടതെന്നാണ് നഡ്ഡ സംഭവത്തിൽ പ്രതികരിച്ചത്.
ആക്രമണത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസ് ആണെന്നാണ് ബിജെപി ആരോപിക്കുന്നത്. എന്നാൽ ആരോപണം തൃണമൂൽ കോൺഗ്രസ് നിഷേധിച്ചു. ആക്രമണത്തിൽ പാർട്ടിക്ക് പങ്കില്ലെന്നും ബിജെപി ഗുണ്ടകളാണ് ഇതിന് പിന്നിലെന്നും തൃണമൂൽ കോൺഗ്രസ് നേതാവ് മദൻ മിത്ര പറഞ്ഞു.
Read also: നീറ്റ് റദ്ദാക്കില്ല, വിദ്യാർഥികൾ ആവശ്യപ്പെട്ടാൽ ഓൺലൈനാക്കും; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി