ന്യൂഡെൽഹി: അഖിലേന്ത്യ മെഡിക്കൽ പ്രവേശന പരീക്ഷയായ നീറ്റ് റദ്ദാക്കില്ലെന്ന് അറിയിച്ച് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി രമേഷ് പൊഖ്‌റിയാൽ. പരീക്ഷ റദ്ദാക്കില്ലെന്നും വിദ്യാർഥികളിൽ നിന്നും ആവശ്യമുയർന്നാൽ ഓൺലൈനായി നടത്തുമെന്നും മന്ത്രി അറിയിച്ചു. വിദ്യാർഥികളുമായി ട്വിറ്ററിലൂടെ നടത്തിയ തൽസമയ സംവാദത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്‌തമാക്കിയത്.
ജെഇഇ മെയിൻ പരീക്ഷകളുടെ എണ്ണം വർധിപ്പിക്കുമെന്നും വിദ്യാർഥികളുടെ അധ്യയന വർഷം നഷ്‌ടമാകാത്ത രീതിയിൽ പരീക്ഷകളെല്ലാം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നീറ്റ്, ജെഇഇ പരീക്ഷാ സിലബസുകൾ വെട്ടിച്ചുരുക്കുന്നത് സംബന്ധിച്ച ചർച്ചകൾ പുരോഗമിക്കുകയാണ്. വിദ്യാർഥികൾക്ക് സ്‌കൂളിൽ പോകാൻ കഴിയാത്ത സാഹചര്യമാണെങ്കിൽ സിബിഎസ്ഇ പ്രാക്‌ടിക്കൽ പരീക്ഷകൾ മാറ്റിവെക്കുന്നതിനെക്കുറിച്ച് ആലോചിക്കും. സിബിഎസ്ഇ പരീക്ഷ സിലബസ് വെട്ടിച്ചുരുക്കുന്നത് സംബന്ധിച്ച ചോദ്യത്തിന് നിലവിൽ 30 ശതമാനം വരെ സിലബസ് കുറച്ചിട്ടുണ്ടെന്നും നിലവിലെ സാഹചര്യം തുടരുകയാണെങ്കിൽ പരീക്ഷ മാറ്റിവെക്കുമെന്നും മന്ത്രി പറഞ്ഞു.
കോവിഡ് വ്യാപന പശ്‌ചാത്തലത്തിൽ മൂന്ന് തവണയാണ് 2020ലെ നീറ്റ് പരീക്ഷ മാറ്റിവെച്ചത്. പരീക്ഷാ കേന്ദ്രങ്ങൾ മാറ്റാനും വിദ്യാർഥികൾക്ക് അവസരം നൽകിയിരുന്നു.
Read also: ഡിസംബർ 14 മുതൽ സ്‌കൂളുകൾ തുറക്കുമെന്ന് ഹരിയാന ; വിദ്യാർഥികൾക്ക് സൗജന്യ പരിശോധന