ടെഹ്റാൻ: രാജ്യദ്രോഹ കുറ്റം ആരോപിച്ച് മാദ്ധ്യമ പ്രവർത്തകനെ തൂക്കിലേറ്റി ഇറാൻ. 2017ൽ രാജ്യവ്യാപക പ്രതിഷേധത്തിന് പ്രചോദനമായ ഓൺലൈൻ മാദ്ധ്യമ പ്രവർത്തനം നടത്തിയെന്ന കുറ്റം ചുമത്തിയാണ് മാദ്ധ്യമ പ്രവർത്തകൻ റൂഹുല്ല സാമിന്റെ വധശിക്ഷ നടപ്പിലാക്കിയത്. ശനിയാഴ്ച പുലർച്ചെയാണ് സാം തൂക്കിലേറ്റപ്പെട്ടതെന്ന് വിവിധ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
ചാരവൃത്തി, സർക്കാരിനെതിരെ അട്ടിമറി ശ്രമങ്ങൾ തുടങ്ങിയ കുറ്റങ്ങളാണ് സാമിനെതിരെ ചുമത്തിയിരുന്നത്. വർഷങ്ങളോളം പ്രവാസജീവിതം നയിച്ചിരുന്ന സാം 2019ലാണ് ഇറാന്റെ പിടിയിലാകുന്നത്. തുടർന്ന് വിപ്ളവ കോടതി പുറപ്പെടുവിച്ച വധശിക്ഷ ഇറാൻ സുപ്രീംകോടതിയും ശരിവെക്കുകയായിരുന്നു. സാമിന്റെ വിചാരണ തീർത്തും അന്യായമാണെന്ന് റിപ്പോർട്ടേഴ്സ് വിതൗട്ട് ബോർഡേഴ്സ് (ആർഎസ്എഫ്) ആരോപിച്ചിരുന്നു.
സ്വന്തമായൊരു വെബ്സൈറ്റും ടെലിഗ്രാമിൽ ഒരു ചാനലും ഇദ്ദേഹത്തിനുണ്ടായിരുന്നു. 2017ലെ പ്രതിഷേധ കാലത്ത് സർക്കാരിനെതിരായി തെറ്റായ വിവരങ്ങൾ പ്രചരിപ്പിച്ചുവെന്ന് അദ്ദേഹത്തിനെതിരായ കുറ്റപത്രത്തിൽ പറയുന്നു.
അദ്ദേഹത്തിന്റെ അമാദ് ന്യൂസ് ഫീഡിനെ 10 ലക്ഷത്തിലേറെ പേർ പിന്തുടർന്നിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക വ്യവസ്ഥയിൽ ഇടപെടുക, അമേരിക്കൻ സർക്കാരുമായി ചേർന്ന് പ്രവർത്തിക്കുക, ഫ്രഞ്ച് രഹസ്യാന്വേഷണ വിഭാഗത്തിനായി ചാരപ്പണി നടത്തുക തുടങ്ങിയ ആരോപണങ്ങളും സാമിനുമേൽ ചുമത്തിയിരുന്നു.
Read also: ജമ്മു കശ്മീരിൽ ഭക്ഷ്യസംസ്കരണ കേന്ദ്രം; പുതിയ പദ്ധതിയുമായി ലുലു ഗ്രൂപ്പ്