ദുബായ്: ജമ്മു കശ്‌മീരിൽ ആധുനിക ഭക്ഷ്യസംസ്‌കരണ കേന്ദ്രം സ്‌ഥാപിക്കാൻ ഒരുങ്ങുകയാണ് ലുലു ഗ്രൂപ്പ് ഇന്റർനാഷണൽ. കശ്‌മീരിൽ നിന്നുള്ള കാർഷിക ഉൽപന്നങ്ങൾ സംഭരിക്കുന്നതിന് വേണ്ടിയാണ് ഭക്ഷ്യസംസ്‌കരണ കേന്ദ്രം ആരംഭിക്കുന്നത്. ശ്രീനഗർ ആസ്‌ഥാനമായാണ് കേന്ദ്രം പ്രവർത്തിക്കുക.
കോൺഫെഡറേഷൻ ഓഫ് ഇന്ത്യൻ ഇൻഡസ്ട്രി, ഇൻവെസ്‌റ്റ് ഇന്ത്യ എന്നിവയുടെ സഹകരണത്തോടെ ദുബായിലെ ഇന്ത്യൻ കോൺസുലേറ്റ് യുഎഇ-ഇന്ത്യ ഭക്ഷ്യ സുരക്ഷാ സമ്മേളനം സംഘടിപ്പിച്ചിരുന്നു. ഇതിന്റെ ഭാഗമായി ജമ്മു കശ്‌മീർ കാർഷികോൽപാദന പ്രിൻസിപ്പൽ സെക്രട്ടറി നവീൻ കുമാർ ചൗധരിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് ലുലു ഗ്രൂപ്പ് ചെയർമാൻ എംഎ യൂസഫലി ഇക്കാര്യം അറിയിച്ചത്.
Also Read: സംഘിയോ ചാണക സംഘിയോ; ആ വിളിയില്‍ അഭിമാനം; സുരേഷ് ഗോപി
2019ൽ പ്രധാനമന്ത്രി നരേന്ദ്രമോദി യുഎഇ സന്ദർശിച്ച വേളയിൽ ലുലു ഗ്രൂപ്പ് നൽകിയ നിക്ഷേപ വാഗ്‌ദാനം നിറവേറ്റിക്കൊണ്ട് ജമ്മു കശ്‌മീരിൽ നിന്ന് വിവിധ ശ്രേണികളിലുള്ള പഴങ്ങളും പച്ചക്കറികളും ഉൾപ്പടെയുള്ള കാർഷിക ഉൽപന്നങ്ങൾ സംഭരിക്കുമെന്നും യൂസഫലി അറിയിച്ചു. ഭക്ഷ്യസംസ്‌കരണ കേന്ദ്രത്തോടൊപ്പം ലുലു ഗ്രൂപ്പിന്റെ പ്രാദേശിക കാര്യാലയവും ശ്രീനഗറിൽ ആരംഭിക്കും. നിലവിൽ കശ്‌മീരിൽ നിന്ന് ആപ്പിൾ, കുങ്കുമപ്പൂവ് എന്നിവ ലുലു ഗ്രൂപ്പ് ഇറക്കുമതി ചെയ്യുന്നുണ്ട്. കോവിഡ് പ്രതിസന്ധിക്കിടയിലും 400 ടൺ ആപ്പിൾ വിവിധ ഗൾഫ് രാജ്യങ്ങളിലേക്ക് ലുലു ഇറക്കുമതി ചെയ്‌തിരുന്നു.
അടുത്ത വർഷം മുതൽ ഈ മേഖലയിൽ നിന്നുള്ള ഇറക്കുമതി വൻതോതിൽ വർധിപ്പിക്കും. പുതിയ ഭക്ഷ്യസംസ്‌കരണ കേന്ദ്രം സ്‌ഥാപിക്കുന്നതോടെ കശ്‌മീരി ഉൽപന്നങ്ങൾക്ക് ഗൾഫ് രാജ്യങ്ങളിൽ കൂടുതൽ പ്രചാരം ലഭിക്കുമെന്ന് യൂസഫലി വ്യക്‌തമാക്കി. കേന്ദ്രം സ്‌ഥാപിക്കുന്നതിന് ആദ്യഘട്ടത്തിൽ 60 കോടി രൂപയാണ് മുതൽമുടക്ക്. മുന്നോറോളം കശ്‌മീരി യുവാക്കൾക്ക് തൊഴിലവസരങ്ങളും ഇതിലൂടെ ലഭിക്കും.
National News: അലാവുദ്ദീനും അല്‍ഭുതവിളക്കും; നരേന്ദ്ര മോദിയെയും മുകേഷ് അംബാനിയെയും പരിഹസിച്ച് കുനാല്‍ കമ്ര
കശ്‌മീരിൽ നിന്നുള്ള പ്രതിനിധി സംഘം ദുബായിലെത്തി വിവിധ ലുലു ഹൈപ്പർ മാർക്കറ്റുകൾ സന്ദർശിച്ച് പ്രവർത്തനങ്ങൾ വിലയിരുത്തി. ഉൽപന്നങ്ങൾ സംഭരിക്കുന്നതിനുള്ള ധാരണ പത്രത്തിൽ കശ്‌മീരിലെ ഫ്രൂട്ട് മാസ്‌റ്റർ ആഗ്രോ ഫ്രഷും ലുലു ഗ്രൂപ്പും ഒപ്പുവെച്ചു.