മുംബൈ: സാമ്പത്തിക ബുദ്ധിമുട്ടുള്ള യുവജനങ്ങളെ ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന അനധികൃത ഡിജിറ്റൽ പ്ളാറ്റ്ഫോമുകൾക്കും മൊബൈൽ ആപ്പുകൾക്കുമെതിരെ ജാഗ്രത പുലർത്തണമെന്ന് റിസർവ് ബാങ്ക് ഓഫ് ഇന്ത്യ. വേഗത്തിലും തടസ രഹിതവുമായ വായ്പ വാഗ്ദാനം നൽകുന്ന ഇത്തരം ആപ്പുകളുടെ കെണിയിൽ വീഴരുതെന്നും ആർബിഐ മുന്നറിയിപ്പ് നൽകി. വ്യക്തികളും ചെറുകിട ബിസിനസുകാരും ഇത്തരം തട്ടിപ്പുകൾക്ക് ഇരയാകുന്നുവെന്ന പരാതി വ്യാപമാകുന്ന പശ്ചാത്തലത്തിലാണ് ആർബിഐയുടെ മുന്നറിയിപ്പ്.
ഭൂരിഭാഗം വായ്പാ ഡിജിറ്റൽ പ്ളാറ്റ്ഫോമുകളും ഉപഭോക്താക്കളിൽ നിന്ന് അമിത പലിശയാണ് ഈടാക്കുന്നത്. നിരക്കുകളും കൃത്യമല്ല. തിരിച്ചടവ് മുടങ്ങുകയാണെങ്കിൽ വളരെ അപകടകരവും അസ്വീകാര്യവുമായ റിക്കവറി രീതികളാണ് ഇത്തരം പ്ളാറ്റ്ഫോമുകളിലെ ഏജന്റുമാർ സ്വീകരിക്കുന്നത്. വായ്പ എടുക്കുന്നവരുടെ ഫോണിലെ ഡാറ്റ അനധികൃതമായി സ്വന്തമാക്കി അത് ദുരുപയോഗം ചെയ്യുന്നുണ്ടെന്നും ആർബിഐ ചൂണ്ടിക്കാട്ടി.
ഇത്തരം ധിക്കാരപൂർവവും മനസാക്ഷി ഇല്ലാത്തതുമായ പ്രവർത്തനങ്ങൾക്ക് ജനം ഇരയാകരുതെന്നും അതീവ ജാഗ്രത പുലർത്തണമെന്നും ആർബിഐ നിർദ്ദേശിച്ചു. വായ്പ വാഗ്ദാനം ചെയ്യുന്ന ആപ്പുകളുടെ ചരിത്രം കൃത്യമായി പരിശോധിക്കണമെന്നും ആർബിഐ വ്യക്തമാക്കി. ഉപഭോക്താവിനെ അറിയാനുള്ള കെവൈസി രേഖകളുടെ പകർപ്പുകൾ അജ്ഞാത വ്യക്തികളുമായോ ആപ്പുകളുമായോ പങ്കുവെക്കരുതെന്നും ആർബിഐ നിർദ്ദേശിച്ചിട്ടുണ്ട്. നിയമാനുസൃതമായി നടത്തുന്ന സ്ഥാപനങ്ങളുമായി മാത്രമേ പണമിടപാടുകൾ നടത്താവൂ. അനധികൃതമായ ഇത്തരം ഇടപാടുകൾ ശ്രദ്ധയിൽ പെട്ടാൽ ഉടൻ തന്നെ റിപ്പോർട്ട് ചെയ്യണമെന്നും ആർബിഐ നിർദ്ദേശിച്ചു.
ഇത്തരം നിയമവിരുദ്ധ ആപ്പുകളുടെ കെണിയിൽ അകപ്പെട്ട് ആത്മഹത്യ ചെയ്യുന്നവരുടെ എണ്ണം വർധിച്ച് വരികയാണ്. 30ഓളം വായ്പാ ആപ്പുകൾ രാജ്യത്ത് പ്രവർത്തിക്കുന്നുണ്ടെന്ന് പോലീസ് റിപ്പോർട്ട് ചെയ്യുന്നു.
Also Read: പോസ്റ്റ് മെട്രിക് സ്കോളർഷിപ്പ്; കേന്ദ്ര വിഹിതം അഞ്ചിരട്ടി വർധിപ്പിക്കാൻ തീരുമാനം