ന്യൂഡെൽഹി: പട്ടികജാതി വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കുള്ള പോസ്‌റ്റ് മെട്രിക് സ്‌കോളർഷിപ്പിന് നീക്കിവെക്കുന്ന തുക അഞ്ച് ഇരട്ടിയായി വർധിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനം. പ്രധാനമന്ത്രി അധ്യക്ഷനായ സാമ്പത്തിക കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതിയാണ് തുക വർധിപ്പിക്കാൻ തീരുമാനിച്ചത്.
സ്‌കോളർഷിപ്പ് നൽകുന്ന തുകയിൽ കേന്ദ്ര സർക്കാരിന്റെ വിഹിതം വർധിപ്പിച്ചതായി കേന്ദ്ര സാമൂഹ്യനീതി വകുപ്പ് മന്ത്രി താവർ ചന്ദ് ഗെഹ്‌ലോട്ട് അറിയിച്ചു. സ്‌കോളർഷിപ്പ് പദ്ധതി കൂടുതൽ ലളിതമാക്കുവാനും തുക നേരിട്ട് വിദ്യാർഥികളുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.
സ്‌കോളർഷിപ്പിനായി 59,048 കോടി രൂപ അനുവദിക്കാൻ മന്ത്രിസഭാ അനുമതി നൽകി. സ്‌കോളർഷിപ്പ് തുകയുടെ 60 ശതമാനം കേന്ദ്രവും ബാക്കി 40 ശതമാനം സംസ്‌ഥാന സർക്കാരുമാണ് നൽകുന്നത്. ഏകദേശം 1,100 കോടി രൂപയോളമാണ് നിലവിൽ പ്രതിവർഷം സ്‌കോളർഷിപ്പിനായി നീക്കിവെക്കുന്നത്. ഇതിന് പുറമെയാണ് തുക 5 ഇരട്ടിയോളം വർധിപ്പിച്ചിരിക്കുന്നത്. 11ആം ക്ളാസ് മുതലുള്ള കുട്ടികൾക്കാണ് പോസ്‌റ്റ് മെട്രിക് സ്‌കോളർഷിപ്പ് ലഭിക്കുക.
Read also: വിനോദ സഞ്ചാരത്തിന് വന്നതല്ല; മടുത്ത് തിരിച്ചുപോകില്ല; കേന്ദ്രത്തോട് കർഷകർ