ന്യൂഡെൽഹി: വിവാദ കാർഷിക നിയമങ്ങൾ ഭേദഗതി ചെയ്യുകയല്ല പിൻവലിക്കുകയാണ് വേണ്ടതെന്ന തീരുമാനത്തിൽ ഉറച്ച് കർഷകർ. ഇത് സംബന്ധിച്ച കേന്ദ്രത്തിന്റെ കത്തിന് രേഖാമൂലം മറുപടി അയച്ചെന്നും കർഷക സംഘടനകൾ വ്യക്‌തമാക്കി.
പ്രശ്‌നം വലിച്ചുനീട്ടാനാണ് കേന്ദ്രസർക്കാരിന്റെ ശ്രമം. പ്രക്ഷോഭത്തെ ലഘുവായിട്ടാണ് കേന്ദ്രം കാണുന്നത്. 23 കാർഷിക വിളകൾക്കും താങ്ങുവിലയുണ്ടാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി മൻ കി ബാത്തിൽ പ്രഖ്യാപിക്കണമെന്നും കർഷക സംഘടനാ നേതാക്കൾ കത്തിൽ ആവശ്യപ്പെട്ടു. തങ്ങളുടെ നിലപാട് കൃത്യമാണെങ്കിലും കേന്ദ്ര സർക്കാരിന്റെ നിലപാടിൽ വ്യക്‌തതയില്ലെന്ന് കർഷക സംഘടനകൾ മാദ്ധ്യമങ്ങളോട് പറഞ്ഞു. കർഷക സംഘടനകളെ അപകീർത്തിപ്പെടുത്താൻ കേന്ദ്രസർക്കാർ ശ്രമിക്കുന്നു. നിരന്തരം വാസ്‌തവ വിരുദ്ധമായ കാര്യങ്ങൾ ആരോപിക്കുന്നുവെന്നും കർഷക സംഘടനാ പ്രതിനിധികൾ പറഞ്ഞു.
കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ എഴുതിയ 8 പേജുള്ള തുറന്ന കത്ത് കർഷക സംഘടനകളെ അപകീർത്തിപ്പെടുത്തുന്നതാണെന്ന് നേതാക്കൾ പറയുന്നു. പ്രതിപക്ഷ പാർട്ടികളെ നേരിടുന്നത് പോലെയാണ് കേന്ദ്രം കർഷകരെയും നേരിടുന്നതെന്നും സംഘടനാ പ്രതിനിധികൾ പറഞ്ഞു.
കേന്ദ്ര സർക്കാരിന്റെ ഇത്തരത്തിലുള്ള സമീപനം പ്രക്ഷോഭം ശക്‌തമാക്കാൻ പ്രേരണ നൽകുകയാണെന്ന് നേതാക്കൾ മുന്നറിയിപ്പ് നൽകി. തങ്ങൾ വിനോദ സഞ്ചാരത്തിന് വന്നവരല്ലെന്നും പ്രതിനിധികൾ പറഞ്ഞു. ഇതുവരെ നാൽപ്പതോളം കർഷകരാണ് പ്രക്ഷോഭത്തിനിടെ മരിച്ചത്. അവസാനം കർഷകർ മടുത്ത് തിരിച്ചുപോകുമെന്നാണ് കേന്ദ്രം കരുതുന്നതെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
അതേസമയം, കർഷക വിഷയങ്ങളിൽ ചർച്ച നടത്താനുള്ള കേന്ദ്ര സർക്കാരിന്റെ ക്ഷണം സ്വീകരിക്കാൻ കർഷക സംഘടനകൾ തീരുമാനിച്ചു. ചർച്ചക്കുള്ള സമയവും സ്‌ഥലവും നിശ്‌ചയിക്കാൻ കേന്ദ്രത്തോടാവശ്യപ്പെട്ട് രാത്രി കത്തയക്കും. ചർച്ച തുറന്ന മനസോടെയാവണമെന്നും കത്തിൽ ആവശ്യപ്പെടും.
Also Read: സർക്കാർ പെരുമാറുന്നത് പ്രതിപക്ഷത്തോട് പെരുമാറും പോലെ; ആരോപണവുമായി കർഷകർ