ന്യൂഡെൽഹി: കാർഷിക നിയമത്തിന് എതിരായ കർഷക മുന്നേറ്റത്തെ ശിഥിലമാക്കുവാൻ കേന്ദ്ര സർക്കാർ ശ്രമിക്കുവെന്ന ആരോപണവുമായി കർഷകർ. സർക്കാർ തങ്ങളോട് പ്രതിപക്ഷത്തോട് പെരുമാറുന്ന പോലെയാണ് പെരുമാറുന്നതെന്ന് സമര നേതാക്കൾ ആരോപിച്ചു. സിംഗു അതിർത്തിയിൽ കർഷക നേതാക്കൾ നടത്തിയ വാർത്താ സമ്മേളനത്തിൽ മാദ്ധ്യമ പ്രവർത്തകരോട് സംസാരിക്കുകയായിരുന്നു കർഷക നേതാക്കൾ.
“സർക്കാർ ചില സ്വയം പ്രഖ്യാപിത കർഷക സംഘടനകളെയും നേതാക്കളെയും വിളിച്ചുവരുത്തി തുടർച്ചയായ ചർച്ചകൾ നടത്തുകയാണ്. എന്നാൽ അവരാരും തന്നെ ഞങ്ങളുടെ പ്രക്ഷോഭവുമായി സഹകരിക്കുന്നവരല്ല. ഇത് ഞങ്ങളുടെ മുന്നേറ്റത്തെ തകർക്കാനുള്ള ശ്രമമാണ്”, കർഷക നേതാക്കൾ ആരോപിച്ചു. “പ്രതിപക്ഷത്തെ എങ്ങനെ സർക്കാർ നേരിടുന്നുവോ അത് പോലെ തന്നെയാണ് പ്രതിഷേധിക്കുന്ന കർഷകരെയും അവർ നേരിടുന്നത്”, നേതാക്കൾ പറഞ്ഞു.
തങ്ങൾ തള്ളിക്കളഞ്ഞ ഭേദഗതികളുമായി സർക്കാർ വീണ്ടും തങ്ങളെ സമീപിക്കേണ്ട ആവശ്യമില്ലെന്നും സമഗ്രമായ പുതിയ പ്രമേയവുമായി വന്നാൽ മാത്രം അത് അജണ്ടയിൽ എടുക്കാമെന്നുമെന്നുമാണ് കർഷക സംഘടനകളുടെ നിലപാട്. അങ്ങനെ ആണെങ്കിൽ അനുരജ്‌ഞന ചർച്ചകൾ തുടങ്ങാമെന്നും കർഷകർ അറിയിച്ചു.
“ചർച്ചകൾ പരമാവധി വൈകിപ്പിച്ച് കർഷകരുടെ ആത്‌മവീര്യം കെടുത്താനാണ് സർക്കാർ ശ്രമിക്കുന്നത്. ഇപ്പോഴും കർഷകരുടെ പ്രശ്‌നത്തെ ലഘുവായാണ് സർക്കാർ കാണുന്നത്. എത്രയും പെട്ടെന്ന് നടപടി എടുക്കാൻ സർക്കാരിന് തങ്ങൾ മുന്നറിയിപ്പ് നൽകുകയാണ്”, കർഷകർ വാർത്താ സമ്മേളനത്തിൽ വ്യക്‌തമാക്കി.
Read also: കാർഷിക നിയമങ്ങൾ തിരിച്ചടിയായി; ജമ്മുവിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി ബിജെപിയുടെ മുൻമന്ത്രി