ശ്രീനഗർ: ജമ്മു കശ്‌മീരിൽ നടന്ന ജില്ലാ വികസന സമിതി തിരഞ്ഞെടുപ്പിൽ അപ്രതീക്ഷിത തോൽവി ഏറ്റുവാങ്ങി ബിജെപിയുടെ മുൻമന്ത്രി ശ്യാം ലാൽ ചൗധരി. പാർട്ടിയുടെ കരുത്തനായ നേതാവ് കൂടിയാണ് ചൗധരി. ജമ്മുവിലെ സുചേദ് ഗഡ് മണ്ഡലത്തിൽ നിന്ന് മൽസരിച്ച ചൗധരി വെറും 11 വോട്ടിനാണ് പരാജയപ്പെട്ടത്.
വിവാദ കാർഷിക നിയമങ്ങൾക്കെതിരെ നടക്കുന്ന പ്രക്ഷോഭങ്ങളിൽ കർഷകർക്കൊപ്പമാണെന്ന് പരസ്യ നിലപാടെടുത്ത സ്വതന്ത്ര സ്‌ഥാനാർഥി തരൺജിത് സിങ്ങാണ് ചൗധരിയെ അട്ടിമറിച്ചത്. കാർഷിക നിയമങ്ങളും തിരഞ്ഞെടുപ്പിൽ പ്രചാരണ വിഷയമായിരുന്നു.
Also Read: അഹമ്മദ് പട്ടേലിന്റെ രാജ്യസഭാ സീറ്റ്; കോൺഗ്രസിന് നഷ്‌ടം; ബിജെപിക്ക് നേട്ടം
2008ലും 2018ലും സുചേദ് ഗഡിൽ നിന്ന് നിയമസഭയിൽ എത്തിയ വ്യക്‌തിയാണ് ചൗധരി. ഇദ്ദേഹത്തിനെതിരെ ചൗധരി 12,969 വോട്ടുകളാണ് നേടിയത്. 12,958 വോട്ടുകളാണ് ചൗധരിക്ക് ലഭിച്ചത്. ജമ്മു ജില്ലയിൽ 14 സീറ്റിൽ 11ഉം നേടി മികച്ച പ്രകടനമാണ് ബിജെപി കാഴ്‌ച വെച്ചത്. എന്നാൽ, ബിജെപിയുടെ മുഖം എന്ന രീതിയിൽ അവതരിപ്പിക്കുന്ന ചൗധരിയുടെ തോൽവി പാർട്ടിയെ ഞെട്ടിച്ചിരിക്കുകയാണ്.
ജമ്മു കശ്‌മീർ തിരഞ്ഞെടുപ്പിൽ മുൻ മുഖ്യമന്ത്രിമാരായ ഫാറൂഖ് അബ്‌ദുള്ളയും മെഹബൂബ മുഫ്‌തിയും നേതൃത്വം നൽകിയ ഗുപ്‍കർ സഖ്യമാണ് മികച്ച മുന്നേറ്റം നടത്തിയത്. ഗുപ്‍കർ സഖ്യവും കോൺഗ്രസും ചേർന്ന് 13 ജില്ലകളുടെ ഭരണം പിടിച്ചു. 280 സീറ്റുകളിൽ സഖ്യം നൂറിലധികം സീറ്റുകൾ നേടി.