ന്യൂഡെൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് അഹമ്മദ് പട്ടേലിന്റെ മരണത്തോടെ ഒഴിവുവന്ന ഗുജറാത്തിലെ രാജ്യസഭാ സീറ്റ് കോൺഗ്രസിന് നഷ്‌ടമായേക്കും. 2017ൽ കടുത്ത പോരാട്ടങ്ങൾക്ക് ഒടുവിലാണ് അഹമ്മദ് പട്ടേൽ രാജ്യസഭാ സീറ്റ് നേടിയെടുത്തത്. എന്നാൽ, ഗുജറാത്ത് നിയമസഭയിലെ നിലവിലെ സീറ്റ് നിലയനുസരിച്ച് ഇനി ഉപതിരഞ്ഞെടുപ്പ് നടന്നാൽ ബിജെപിക്കാകും ഈ സീറ്റ് ലഭിക്കുക.
അഞ്ച് തവണ രാജ്യസഭാംഗമായിരുന്ന അഹമ്മദ് പട്ടേൽ നവംബർ 25നാണ് അന്തരിച്ചത്. അന്ന് മുതൽ അദ്ദേഹത്തിന്റെ രാജ്യസഭാ സീറ്റ് ഒഴിവ് വന്നതായി പ്രഖ്യാപിച്ചിരിക്കുകയാണ്. 2023 ആഗസ്‌റ്റ് 18 വരെയായിരുന്നു ഈ സീറ്റിന്റെ കാലാവധി. ബിജെപിയുടെ അഭയ് ഭരദ്വാജ് മരിച്ചതിനെത്തുടർന്ന് ഡിസംബർ ഒന്നിന് മറ്റൊരു രാജ്യസഭാ സീറ്റും ഒഴിഞ്ഞ് കിടക്കുകയാണ്. 2026 ജൂൺ 21 വരെയായിരുന്നു ഈ സീറ്റിന്റെ കാലാവധി.
ഒഴിവ് വന്ന സീറ്റുകൾ നികത്താൻ രണ്ട് വ്യത്യസ്‌ത ഉപതിരഞ്ഞെടുപ്പുകൾ നടത്താൻ തിരഞ്ഞെടുപ്പ് കമ്മീഷൻ തീരുമാനിച്ചിട്ടുണ്ട്. അങ്ങനെയെങ്കിൽ രണ്ട് സീറ്റുകളും ബിജെപിക്ക് ലഭിക്കും. ഗുജറാത്ത് നിയമസഭയിൽ ബിജെപിക്ക് 111 എംഎൽഎമാരാണുള്ളത്. അതേസമയം, കോൺഗ്രസിന് 65 സീറ്റുകൾ മാത്രമേയുള്ളൂ. രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടാൻ 50 ശതമാനം വോട്ടുകളോ അല്ലെങ്കിൽ 88 വോട്ടുകളോ ലഭിക്കണം. അങ്ങനെ കണക്കാക്കുമ്പോൾ ബിജെപിക്കാണ് കൂടുതൽ സാധ്യത.
എന്നാൽ, വോട്ടെടുപ്പ് ഒരുമിച്ച് നടത്തുകയാണെങ്കിൽ ഒരു സീറ്റ് തങ്ങൾക്ക് ലഭിക്കുമെന്നാണ് കോൺഗ്രസ് ചൂണ്ടിക്കാട്ടുന്നത്. ഒഴിവ് വരുന്ന ഓരോ രാജ്യസഭാ സീറ്റുകളിലേക്കും പ്രത്യേകം തിരഞ്ഞെടുപ്പ് നടത്തുക എന്നതാണ് 2009 മുതലുള്ള രീതിയെന്ന് സർക്കാർ പറയുന്നു. നിലവിൽ ഈ വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്.
Also Read: ഭീകരർക്ക് സഹായങ്ങൾ ചെയ്യുന്ന സംഘത്തിലെ 6 പേർ കശ്‌മീരിൽ അറസ്‌റ്റിൽ